Tuesday, December 23, 2008

ചില ക്രിക്കറ്റ്‌ കാല ഹോക്കി കഥകള്‍ !

കാലം മാറിയിട്ടും കോലവും കോലും മാറിയില്ലെങ്കില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കോലത്തിലാകുമെന്നാണ്‌ ഒടുവില്‍ കേട്ട വാര്‍ത്ത. ഇന്ത്യന്‍ ദേശീയ കായിക വിനോദം ഇപ്പോള്‍ ദേശീയ കായിക വിവാദമായി കളം നിറഞ്ഞു കളിക്കുകയാണത്രേ. ആരോപണങ്ങളുടെ ഹോക്കി സ്റ്റിക്കുമായി ഓടി നടന്നു തല്ലുന്ന തിരക്കിലാണ്‌ നടത്തിപ്പുകാരും വിമര്‍ശകരും. എട്ടു പതിറ്റാണ്ടായി ഒളിംപിക്‌സ്‌ തറവാടില്‍ ഇന്ത്യയ്‌ക്ക്‌ ഇലയിടാതെ ഒരു സദ്യയും നടന്നിട്ടില്ലത്രേ. ആദ്യ കാലഘട്ടത്തില്‍ മുന്‍പന്തിയില്‍ അന്തസോടെയിരുന്ന ഇന്ത്യന്‍ സംഘം പിന്നെ പിന്നെ പിന്നിലായി. വൈകാതെ വിറകുവെട്ടും വെള്ളം കോരുമായി ചുറ്റിക്കറങ്ങി. ഇപ്പോഴിതാ അതും കിട്ടാതെ അടിച്ചുവാരി പുറത്താക്കി. ബയ്‌ജിംഗില്‍ ഒളിംപിക്‌ സദ്യ അരങ്ങേറുമ്പോള്‍ അയല്‍വക്കത്തെ മാവിന്റെ മുകളില്‍ കയറിയിരുന്നു വേണമെങ്കില്‍ വെള്ളമിറക്കാം. പക്ഷേ, ഹോക്കിയെ ഇങ്ങനെ ചാക്കിലാക്കി മുക്കിയതു നാട്ടുകാരു തന്നെയാണെന്നതു പറയാതെ വയ്യ. ഒളിംപിക്‌സ്‌ എന്നു കേള്‍ക്കുമ്പോള്‍ മാത്രമാണ്‌ ഇന്ത്യക്കാരന്റെ ഹോക്കി രക്തം തിളയ്‌ക്കുന്നത്‌. അതും ഹോക്കിയോടുള്ള സ്‌നേഹം കൊണ്ടല്ല, ക്രിക്കറ്റിനു ഒളിംപിക്‌സ്‌ തറവാട്ടില്‍ കയറാന്‍ പറ്റാത്തിടത്തോളം കാലം ഹോക്കിയെ നോക്കിയേ പറ്റൂ. അമേരിക്കന്‍ സായിപ്പന്‍മാര്‍ക്ക്‌ ക്രിക്കറ്റിന്റെ ഏറും പിടിത്തവും വശമായി വരുന്നതു വരെ ഒളിംപിക്‌സില്‍ ഹോക്കി തന്നെ ഇന്ത്യക്കാരനു ശരണം. ഏതെങ്കിലും ക്രിക്കറ്റ്‌ കളിക്കാരന്‍ ഇത്തിരി ശക്തിയായി ഒന്നു തുമ്മിയാല്‍ സാദാ കാണി മുതല്‍ ഡല്‍ഹിയിലെ ഭരണക്കാര്‍ക്കു വരെ ടെന്‍ഷന്‍ കേറും, വാതുവയ്‌പുകാര്‍ക്കു ആധിയാകും, ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണ്‍ട്രോള്‍ പോകും... കാരണം ജലദോഷമെങ്ങാനും പിടിപെട്ടു താരത്തിനു കളിക്കാന്‍ പറ്റിയില്ലെങ്കിലോ? ഇന്ത്യന്‍ ക്രിക്കറ്റ്‌ ദേവന്‍മാരെ ആരെങ്കിലുമൊന്നു തുറിച്ചു നോക്കിയാല്‍ ആരാധകരും കണ്‍ട്രോള്‍ ബോര്‍ഡും എല്ലാം ചേര്‍ന്നു അവരെ വലിച്ചു കീറി ഭിത്തിയിലൊട്ടിക്കും. അംപയര്‍ ടീമിനെതിരേ അബദ്ധത്തിലെങ്ങാനും ഒരു തീരുമാനമെടുത്താല്‍ അതോടെ പുള്ളിക്കാരന്റെ കാര്യം കട്ടപ്പുക. പരാതികളുടെയും അരോപണങ്ങളുടെയും അമ്പുകള്‍ ഫയര്‍ ചെയ്‌തു കളയും നമ്മുടെ ക്രിക്കറ്റ്‌ സ്‌നേഹികള്‍. പക്ഷേ, ഹോക്കി ടീം കോച്ച്‌ റഫറിക്കെതിരേ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടു ആരുമതിനു പുല്ലുവിലപോലും കല്‌പിച്ചില്ല!ആന ചരിഞ്ഞാലും ജീവിച്ചാലും ലക്ഷങ്ങള്‍ എന്നതു പോലെയാണ്‌ ക്രിക്കറ്റ്‌ താരങ്ങളുടെ കാര്യവും. കളി ജയിച്ചാലും തോറ്റാലും പോക്കറ്റില്‍ കോടികള്‍ കിലുങ്ങും. ഏതെങ്കിലും കളി ജയിച്ചെത്തിയാല്‍ വിമാനമിറങ്ങുമ്പോള്‍ ഓടിച്ചെല്ലും, കെട്ടിപ്പിടിക്കും, ഉമ്മ വയ്‌ക്കും. പിന്നെ വണ്ടിപ്പുറത്തു കയറ്റി നാടൊട്ടുക്കും കൊണ്ടു നടക്കും. പിന്നെ ദേവലയങ്ങളില്‍ പൂജ, വഴിപാട്‌, വെടിക്കെട്ട്‌... എന്നിങ്ങനെ കോടികള്‍ പിന്നെയും പൊടിക്കും.പക്ഷേ, ഈ ബഹളങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ദേശീയ കായിക വിനോദമായ ഹോക്കിയുടെ മുന്നണി പോരാളികള്‍ ശരിക്കും കഞ്ഞികുടിക്കുന്നുണ്ടോയെന്നു പോലും ആരും അന്വേഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അവര്‍ എവിടെയെങ്കിലും പോയി കളിയും ജയിച്ചു വന്നാല്‍ ആരും പരവതാനി വിരിച്ചു കണ്ടിട്ടില്ല. ഓടിച്ചെല്ലാനും ഉമ്മ വയ്‌ക്കാനും ആരും ക്യൂ നില്‍ക്കാറുമില്ല. അവരുടെ പോക്കറ്റില്‍ കോടികള്‍ കിലുങ്ങുന്നില്ല. ചാനലിലെ `തത്സമയങ്ങളില്‍' അവരുടെ നിഴല്‍ പോലുമുണ്ടാകാറില്ല. ഇംഗ്ലണ്ടിനോടു തോറ്റു ഇന്ത്യ ഒളിംപിക്‌സിനു പുറത്തായപ്പോള്‍ വിമര്‍ശനങ്ങളുടെ വെണ്ടയ്‌ക്കാ നിരത്തിയാണ്‌ മാധ്യമങ്ങളും `കായികപ്രേമികളും' വരവേറ്റത്‌. അവര്‍ കളി ജയിച്ചിട്ടായിരുന്നു വരുന്നതെങ്കില്‍ ആരെങ്കിലും മൈന്‍ഡ്‌ ചെയ്യുമായിരുന്നോയെന്നതു ചിന്തനീയം.

മിസ്‌ഡ്‌ കോള്‍
കൊച്ചിയില്‍ 152 അനധികൃത ഫ്‌ളാറ്റുകള്‍.- വാര്‍ത്ത
പാട്ടുകാര്‍ സൂക്ഷിക്കുക !

No comments:

Post a Comment