Wednesday, December 24, 2008

മൂന്നാറിലെ ക്ഷീണം ഡല്‍ഹിയില്‍ തീരുമോ ?

അരിയും തിന്ന്‌ ആശാരിച്ചിയെയും കടിച്ചിട്ടും ശുനകനു വീണ്ടും മുറുമുറുപ്പ്‌... ! ഇവിടെ ഒരു കൂട്ടര്‍ സത്യഗ്രഹം നടത്താന്‍ പായും ചുരുട്ടി വടക്കോട്ടു വച്ചു പിടിക്കുമ്പോള്‍ സാദാ ജനം ഇതില്‍കൂടുതല്‍ എന്തു പറയാന്‍ ?മൂന്നാലുവര്‍ഷം കേന്ദ്രസര്‍ക്കാരിനെ ഇടതു തോളുകൊണ്ടു താങ്ങി നിര്‍ത്തിയിരിക്കുകയാണെന്നു വീമ്പിളക്കിയ കാലത്തൊന്നും പറഞ്ഞു വാങ്ങാത്തതാണ്‌ ഇപ്പോള്‍ സത്യഗ്രഹം നടത്തി മേടിക്കാനൊരുങ്ങുന്നത്‌. ശുനകന്‍ ചന്തയ്‌ക്കു പോയതില്‍ കൂടുതലൊന്നും ഈ പദ്ധതിയില്‍നിന്നു ജനം പ്രതീക്ഷിക്കുന്നില്ല. ബസ്‌ ചാര്‍ജ്‌ കൂട്ടി, വെള്ളക്കരം കൂട്ടി, കറന്റ്‌ ചാര്‍ജ്‌ കൂട്ടി, പാല്‍വില കൂട്ടി, ടാക്‌സി ചാര്‍ജ്‌ കൂട്ടി, സാധന വില കൂട്ടി... ഇനി തൊട്ടു കൂട്ടാന്‍പോലും നാട്ടിലൊന്നുമില്ലെന്നു കണ്ടപ്പോള്‍ കിട്ടിയവരെയെല്ലാം വട്ടംകൂട്ടി ഡല്‍ഹിയില്‍ കുത്തിയിരിക്കാന്‍ പോണത്രേ. കേന്ദ്ര അവഗണനയ്‌ക്കെതിരേ ഡല്‍ഹിയെ വിറപ്പിക്കുന്ന ഗര്‍ജനമാണ്‌ ഉണ്ടാകാന്‍ പോകുന്നതത്രേ. സത്യഗ്രഹം കഴിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിറച്ചു താഴെപ്പോകുമോയെന്നതു മാത്രമേ ഇനി അറിയാനുള്ളൂ. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നാണല്ലോ ചൊല്ല്‌.. അതുകൊണ്ട്‌ ഇരക്കാന്‍ പോയാലും വിമാനത്തില്‍ പോകണമെന്ന കാര്യം നിര്‍ബന്ധം. സര്‍ക്കാര്‍ ചെലവില്‍ സമരത്തിനു പോകുന്നതിനു ഇത്ര വലിയ കോലാഹലമുണ്ടാക്കേണ്ട കാര്യമുണ്ടോ? ഇരന്നു തിന്നുന്ന പരുവത്തിലായ ജനങ്ങളെ തുരന്നു തിന്നുകയാണെന്നുവരെ ചില പറഞ്ഞു കളഞ്ഞു. ജനത്തിനു വേണ്ടി ഇത്ര കഷ്‌ടപ്പെട്ടു പോകുന്ന നേതാക്കള്‍ക്ക്‌ വണ്ടിക്കൂലിയും ചെലവുകാശും കൊടുത്തു വിടുന്നതില്‍ എന്താണ്‌ തെറ്റ്‌ ? രണ്ടു ദിവസമെങ്കില്‍ രണ്ടു ദിവസം, കേരളത്തിലെ ജനത്തിന്റെ വളിച്ച മോന്ത കാണാതെ ഈ പാവങ്ങള്‍ ഡല്‍ഹിയില്‍ സമാധാനത്തോടെ കഴിയട്ടെ. `കൂട്ടല്‍' കുത്തനെ പെരുകിയപ്പോള്‍ ആരോ ആദ്യം തട്ടിക്കൂട്ടികൊടുത്ത തന്ത്രമായിരുന്നു മൂന്നാര്‍ സത്യഗ്രഹം. മൂന്നാര്‍ തീര്‍ഥാടനം നടത്തി കുറ്റിയടിച്ചാല്‍ എത്ര വയലന്റായി നില്‍ക്കുന്ന ജനവും സൈലന്റാകുമെന്നു കരുതിയാണു കാര്‍ന്നോര്‍ തലയില്‍ തൊപ്പിയും വച്ച്‌ മൂന്നാര്‍ മലകയറാനെത്തിയത്‌. പക്ഷേ, സത്യഗ്രഹം തുടങ്ങുന്നതിനു മുമ്പു സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നാരങ്ങാനീരു നല്‌കി സംഗതി അവസാനിപ്പിച്ചു കളഞ്ഞു. ഇവിടെ `സത്യഗ്രഹം' നടത്തി വെളുപ്പിക്കാമെന്ന അത്യാഗ്രഹം അങ്ങു പോളിറ്റ്‌ ബ്യൂറോയില്‍ ചെന്നു പറഞ്ഞാല്‍ മതിയെന്ന സഖാക്കളുടെ കുറിമാനവും വാങ്ങി നന്ദി പറഞ്ഞു അങ്ങനെ കാര്‍ന്നോര്‍ മലയിറങ്ങി. ആ ക്ഷീണം ഡല്‍ഹിയില്‍ തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ കാര്‍ന്നോരും സംഘവും വിമാനം കയറിയത്‌. മൂന്നാറിലെ ക്ഷീണം ഡല്‍ഹിയില്‍ തീരുമോയെന്നു നോക്കാം.ആണവക്കരാര്‍.. ആണവക്കരാര്‍ എന്നു നിലവിളിച്ചു ഇടതു നേതാക്കള്‍ വായിലെ വെള്ളമെത്ര വറ്റിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരേ ഡല്‍ഹിയില്‍ സമരം നടത്തി രക്തം തിളപ്പിക്കൊനൊരുങ്ങുമ്പോള്‍ ജനം ഒന്നു ചിന്തിച്ചു പോകുന്നു. ആണവക്കരാറിന്റെ കാര്യത്തിലും ഇത്തരമൊരു സമീപനം സ്വീകരിക്കാമായിരുന്നില്ലേ. ഇന്ത്യയെ ചതിക്കെണിയില്‍പ്പെടുത്തിയ ബുഷിന്റെ വൈറ്റ്‌ ഹൗസിനു മുന്നില്‍ ഇടതുപക്ഷമൊന്നാകെ ഇത്തരമൊരു സത്യഗ്രഹം നടത്തിയിരുന്നെങ്കില്‍ അമേരിക്ക ഞെട്ടിവിറച്ചേനെ. മുട്ടുകൂട്ടിയിടിച്ചു ബുഷ്‌ നില്‍ക്കുന്ന കാഴ്‌ച ഹാ..ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ? എന്തായാലും സമരത്തിനു പോകുമ്പോള്‍ ഓരോ ബക്കറ്റു കൂടി കൈയില്‍ കരുതുന്നതു ഉചിതമാണ്‌. ബക്കറ്റിന്‌ രാഷ്‌ട്രീയത്തിലുള്ള പ്രാധാന്യമെത്രയുണ്ടെന്നു ഡല്‍ഹിക്കാരെ ഒന്നു ബോധ്യപ്പെടുത്താമായിരുന്നു. നിങ്ങള്‍ ഒന്നും തന്നില്ലെങ്കിലും ഈ ഒരു ബക്കറ്റുണ്ടെങ്കില്‍ ഞങ്ങള്‍ക്കു പലതും ചെയ്യാനാകുമെന്നു അവര്‍ക്കൊരു മുന്നറിയിപ്പും നല്‌കാമായിരുന്നു.

മിസ്‌ഡ്‌ കോള്‍
യൂത്ത്‌ കോണ്‍ഗ്രസ്‌ ഭാരവാഹിപ്പട്ടികയില്‍ നാടുവിട്ടു പോയവരും.- വാര്‍ത്ത
പാവങ്ങള്‍... പാര്‍ട്ടിക്കുവേണ്ടി നാടും വീടും ഉപേക്ഷിച്ചവരാകും !

No comments:

Post a Comment