Tuesday, December 23, 2008

കൊയ്‌ത്ത്‌ യന്ത്രവും മെതി തന്ത്രവും !

അങ്ങനെ ചെളിയിലും ചേറിലും കുഴഞ്ഞു നടന്നിരുന്ന കൊയ്‌ത്ത്‌ യന്ത്രം കേരളത്തില്‍ താരമായി. ജെ.സി.ബി കൈയടക്കി വച്ചിരുന്ന താരസിംഹാസനമാണ്‌ ഏതാനും ദിവസങ്ങള്‍ക്കൊണ്ട്‌ കൊയ്‌ത്ത്‌ യന്ത്രം അടിച്ചു മാറ്റിയത്‌. ഒരു മഴ കഴിഞ്ഞപ്പോള്‍ താന്‍ വി.ഐ.പിയായ ചരിത്രമോര്‍ക്കുമ്പോള്‍ ഒരു പാടം ഒറ്റയോട്ടത്തിനു കൊയ്യാനുള്ള ആവേശത്തിലാണ്‌ കൊയ്‌ത്ത്‌ യന്ത്രം പോലും.ജെ.സി.ബിയെ മൂന്നാര്‍ മല ചവിട്ടിച്ചു പേരെടുപ്പിച്ച പാര്‍ട്ടി തന്നെയാണ്‌ ഇത്തവണ കൊയ്‌ത്ത്‌ യന്ത്രത്തിനും നാട്ടില്‍ പേരുണ്ടാക്കി കൊടുത്തിരിക്കുന്നത്‌. ജെ.സി.ബിക്കു പാര്‍ട്ടിക്കാര്‍ പേരാണോ പേരുദോഷമാണോ ഉണ്ടാക്കിയതെന്നതു തര്‍ക്കവിഷയം. പാര്‍ട്ടിക്കാരുടെയും ഭരണക്കാരുടെയും വാക്കു വിശ്വസിച്ചാണ്‌ മിസ്റ്റര്‍ ജെ.സി.ബിയും സംഘവും മൂന്നാറിലേക്കു വച്ചു പിടിച്ചത്‌. മൂന്നാറിലും ചുറ്റുവട്ടങ്ങളിലും നടന്ന ജെസിബിനൃത്തം ചാനലുകളിലും പത്രങ്ങളിലും ലൈവായി നിറയുന്നതു കണ്ടപ്പോള്‍ പാവങ്ങള്‍ വണ്ടറടിച്ചു പോയി. പക്ഷേ, പാര്‍ട്ടിക്കാരുടെ വാക്കും പഴയ ചാക്കും ഏതാണ്ട്‌ ഒരേ പോലെയാണെന്നു മൂന്നാറിലെത്തി പണി തുടങ്ങിയപ്പോഴാണ്‌ പിടികിട്ടിയത്‌. കൈയേറ്റം മുഴുവന്‍ കൈയോടെ ഒഴിപ്പിക്കുമെന്നു ഘോരഘോരം മുരണ്ടവരൊക്കെ കാലുമാറിയപ്പോള്‍ ജെ.സി.ബിയും കൈയേറ്റക്കാരുടെ കരുത്തറിഞ്ഞു. മുഖ്യന്റെ പൂച്ചകളെ ചില തുരപ്പനെലികള്‍ നാടൊട്ടുക്കും ഓടിച്ചു. ജെ.സി.ബികള്‍ തലയില്‍ മുണ്ടുമിട്ടു മൂന്നാര്‍ മലയിറങ്ങി. തീര്‍ന്നില്ല, മണ്ണെടുപ്പും പാറപൊട്ടിക്കലും കൂടി നിരോധിച്ചതോടെ ജെ.സി.ബിയെ കണ്ടാല്‍ തൊഴുതു നിന്നവരൊക്കെ പുച്ഛഭാവത്തില്‍ മുഖം തിരിച്ചു തുടങ്ങി.ഈ ബഹളങ്ങള്‍ക്കിടെയാണ്‌ ജെ.സി.ബിയെയും ഭരണക്കാരെയും ഞെട്ടിച്ചുകൊണ്ടു കൊയ്‌ത്ത്‌ യന്ത്രത്തിന്റെ രംഗപ്രവേശം. രാഷ്‌ട്രീയക്കാരുടെ പൊന്നോമനയായി കൊയ്‌ത്ത്‌ യന്ത്രം മാറിയത്‌ നോക്കി നിന്നപ്പോഴാണ്‌. കൊയ്‌ത്ത്‌ യന്ത്രത്തെ ഒന്നു കാണാനും പറ്റുമെങ്കില്‍ ഒന്നു തൊടാനും കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാനുമൊക്കെ തിരുവനന്തപുരത്തു നിന്നു പോലും ആളുകള്‍ കുട്ടനാട്ടിലെത്തിയത്രേ.കുട്ടനാട്ടില്‍ നെല്ലു വിളഞ്ഞപ്പോള്‍ കൊയ്‌ത്ത്‌ യന്ത്രമിറക്കാന്‍ കര്‍ഷകര്‍ തുനിഞ്ഞെങ്കിലും പാടത്തു യന്ത്രം വീലു കുത്തിയാല്‍ നെല്ലിനു പകരം തല കൊയ്‌തു കളയുമെന്ന മട്ടിലായിരുന്നു ചില സഖാക്കളുടെ നിലപാട്‌. നെല്ലു മാത്രമല്ല, കൈയും കാലും തലയും വരെ കൊയ്യാന്‍ കെല്‌പുള്ളവരുടെ പാരമ്പര്യമുള്ളതിനാല്‍, മൗനം കര്‍ഷകനും ഭൂഷണം. വിളഞ്ഞ നെല്ലു വളഞ്ഞു നില്‍ക്കുന്നതു കണ്ടു കരയ്‌ക്കിരുന്നു വെള്ളമിറക്കാനേ കൊയ്‌ത്ത്‌ യന്ത്രത്തിനു കഴിഞ്ഞുളളൂ. പക്ഷേ, വേനല്‍ മഴ പെയ്‌തതോടെ കര്‍ഷകന്റെ കഷ്‌ടകാലവും കൊയ്‌ത്ത്‌ യന്ത്രത്തിന്റെ നല്ല കാലവും തെളിഞ്ഞു. വിളഞ്ഞ നെല്ലു മൂക്കും കുത്തി വെള്ളത്തില്‍ വീണു. വളമിട്ടാലും കിളിര്‍ക്കാത്ത നെല്ലുകള്‍ പോലും റോക്കറ്റു പോലെ തല പൊക്കി. അതോടെ പ്രതിപക്ഷം കൊയ്‌ത്തു തുടങ്ങി. നേതാക്കളെല്ലാം കൊയ്‌ത്ത്‌ യന്ത്രവുമായി കുട്ടനാട്ടിലേക്കു വച്ചു പിടിച്ചു. കര്‍ഷകര്‍ നെഞ്ചത്തു കൈവച്ചു. അണികള്‍ കൊയ്‌ത്ത്‌ യന്ത്രത്തില്‍ തൊട്ടു വണങ്ങി. ചാനലുകളില്‍ കൊയ്‌ത്തും ലൈവ്‌ ഷോ ആയി.യന്ത്രം കൊയ്‌താല്‍ തൊഴിലാളികള്‍ പട്ടിണി കിടക്കുമെന്നു പ്രചരിപ്പിച്ചവര്‍ അരിവാള്‍ കണ്ടിട്ടുള്ള തൊഴിലാളികള്‍ക്കായി മഷിനോട്ടം വരെ നടത്തി. അവസാനം നമ്മുടെ സ്വന്തം ബംഗാള്‍ വരെ പോകേണ്ടി വന്നു. ബംഗാള്‍ സ്വര്‍ഗലോകമാതിനാല്‍ അവിടുള്ള ജനങ്ങള്‍ കൂലിപ്പണിക്കും കൊയ്‌ത്തിനുമായി കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണത്രേ. എന്തായാലും പാര്‍ട്ടിക്കാര്‍ക്ക്‌ ഒരു കാര്യം പിടികിട്ടി, കൊയ്‌ത്ത്‌ യന്ത്രമിറക്കിയില്ലെങ്കില്‍ നാട്ടുകാര്‍ മുതുകത്ത്‌ മെതിയന്ത്രമിറക്കും. മെതി തന്ത്രത്തേക്കാള്‍ ഭേദം കൊയ്‌ത്ത്‌ യന്ത്രം തന്നെ.

മിസ്‌ഡ്‌ കോള്‍
അമേരിക്കയില്‍ ഒരു പുരുഷന്‍ ഗര്‍ഭം ധരിച്ചു.- വാര്‍ത്ത
പ്ലീസ്‌.... സ്‌ത്രീകളെ ആശിപ്പിക്കരുത്‌ !

No comments:

Post a Comment