Wednesday, December 24, 2008

ഒരു ഐഎഎസ്‌ ബാധ ഒഴിപ്പിക്കല്‍ !

ഒഴിഞ്ഞു പോകുമോ നീ ?... മൂന്നാര്‍ ഓപ്പറേഷന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സി.പി.എം ഇല്ലത്തെ കൊടികെട്ടിയ മന്ത്രവാദികള്‍ ഈ ചോദ്യവും ചൂരലുമായിനിന്നു തുള്ളുകയാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ കുടത്തില്‍നിന്നു തുറന്നുവിട്ട സുരേഷ്‌ ബാധയെ തളയ്‌ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മൂന്നാറില്‍ രാത്രിയില്‍ മാത്രമല്ല പകല്‍ പോലും കൈയേറ്റക്കാര്‍ക്ക്‌ പേടിച്ചിട്ടു ഇറങ്ങി നടക്കാന്‍ പറ്റില്ലെന്നു വന്നാല്‍ ? ചുണ്ണാമ്പുണ്ടോ പട്ടയമുണ്ടോയെന്നൊക്കെ ചോദിച്ചു ഈ ബാധ പലരെയും ഭയപ്പെടുത്തിയത്രേ. ബാധയെ കണ്ടു റിസോര്‍ട്ടുകാരില്‍ പലരും പുറത്തിറങ്ങാതായി. പ്രാദേശിക നേതാക്കള്‍ പനിച്ചു തുള്ളി, `മണി' കിലുക്കവും പേടിസ്വപ്‌നവും കണ്ടു മൂന്നാര്‍ മുക്കാലും വിറച്ചു. നാടുവിറപ്പിച്ച ബാധ ഇതിനിടയില്‍ മൂന്നാറില്‍ പൂത്തുലഞ്ഞു നിന്നിരുന്ന പാര്‍ട്ടി പാലമരങ്ങളില്‍ നോട്ടമിട്ടു. ബാധയൊന്നു വീശിയടിച്ചപ്പോള്‍ സി.പി.ഐ പാലമരത്തിന്റെ കൊമ്പുകള്‍ പലതുമൊടിഞ്ഞു വീണു. പോരേ പൂരം. പാര്‍ട്ടി വെളിയത്തുനിന്നു ഭാര്‍ഗവതിരുമുല്‍പ്പാടിനെ തന്നെ രംഗത്തിറക്കി. ഇസ്‌മയില്‍ ഗുരുക്കളും പന്ന്യന്‍ തന്ത്രിയും ചേര്‍ന്നു കവടി നിരത്തി. പിന്നെ, ആഴ്‌ചകള്‍ നീണ്ട ശത്രുസംഹാര പൂജ. പൂജയ്‌ക്കു സഹായിക്കാന്‍ തിരുവനന്തപുരം എ.കെ.ജി തറവാട്ടില്‍നിന്നു നിരവധി പരികര്‍മികളാണ്‌ സാമഗ്രഹികളുമായി രംഗത്തു വന്നത്‌. കൊഴുത്തുരുണ്ട മൂന്നു പൂച്ചകളെ ബലികൊടുക്കേണ്ടി വന്നെങ്കിലും ബാധയെ ഒരു തരത്തില്‍ മൂന്നാറില്‍നിന്ന്‌ ഒഴിപ്പിച്ചു. മൂന്നാറില്‍നിന്നൊഴിപ്പിച്ച ബാധയെ എവിടെ കുടിയിരുത്തുമെന്നതായിരുന്നു പിന്നത്തെ പ്രശ്‌നം. കൊടിയ മന്ത്രവാദികള്‍ പലരും സംസ്ഥാനകമ്മിറ്റി ചേര്‍ന്നുവരെ പ്രശ്‌നം വച്ചെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. എവിടെ കുടിയിരുത്തേണ്ടി വന്നാലും ഇനിയും മുഖ്യന്റെ ഓഫീസിലെ പഴയ കുടത്തില്‍ കൊണ്ടു അടയ്‌ക്കില്ലെന്നു അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ ചിന്താക്കുഴപ്പത്തില്‍ തലയിട്ടിരിക്കുമ്പോഴാണു പല ഉഗ്രമൂര്‍ത്തികളെയും തന്റെ നാക്കിന്‍ തുമ്പുകൊണ്ടു `ക്ഷ' വരപ്പിച്ച സുധാകര കത്തനാര്‍ രംഗത്തു വന്നത്‌. മൂന്നാറില്‍നിന്നൊഴിപ്പിച്ചു കൊണ്ടുവന്ന ബാധയെ തന്റെ തറവാട്ടിലെ ഗ്രാമവികസനബാങ്കു മരത്തില്‍ ആണിയടിച്ചു തറയ്‌ക്കാന്‍ പുള്ളിക്കാരന്‍ തയാറായി. ഉഗ്രബാധയാണന്നും വേലിയെ ഇരുന്നതിനെയെടുത്തു വേണ്ടപ്പെട്ടിടത്തു വച്ചതുപോലെയാകുമെന്നുമൊക്കെ പലരും ഉപദേശിച്ചെങ്കിലും പുള്ളിക്കാരന്‍ വഴങ്ങിയില്ല. ദേവസ്വം ബോര്‍ഡില്‍ ഉള്ളതിനേക്കാള്‍ കടുത്ത ബാധകളൊന്നും മലയാള നാട്ടിലില്ലെന്നും അവയ്‌ക്കു പോലും തന്നെ ഒതുക്കാന്‍ പറ്റിയിട്ടില്ലെന്നും കത്തനാര്‍ ചൂണ്ടിക്കാട്ടി. അത്യാവശ്യം ഒരു ഐഎഎസ്‌ ബാധയെ ഒതുക്കാനുള്ള താളിയോലയൊക്കെ ഇപ്പോഴും തന്റെ കൈവശമുണ്ടെന്ന ഭാവത്തിലായിരുന്നു കക്ഷി. ബാധ കൂടുതല്‍ വയലന്റായാല്‍ അറ്റകൈ എന്ന നിലയില്‍ തന്റെ ഒരു കവിത തന്നെ എടുത്തു പ്രയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു സുധാകര കത്തനാര്‍. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ `സന്നിധാനത്തെ കഴുതകള്‍' എന്ന സുധാകര കവിത ഉപയോഗിച്ചു പാക്‌ അധിനിവേശ കാഷ്‌മീരിലെ ഭീകരക്യാമ്പുകള്‍ ഒഴിപ്പിക്കാനാവുമോയെന്ന ഗവേഷണത്തിലാണ്‌ സുരക്ഷാഉദ്യോഗസ്ഥര്‍. ഈ ഐഎഎസ്‌ ബാധയ്‌ക്കു തന്റെ കവിതയും ഏശുകില്ലെന്നു മനസിലായതോടെ എങ്ങനെയെങ്കിലും ഒന്നു ഒഴുപ്പിച്ചു തരണമെന്നപേക്ഷിച്ചു വലിയ തിരുമനസിന്റെ കാല്‍ക്കല്‍ വീഴുകയായിരുന്നു കത്തനാര്‍. `കാരണം കാണിക്കല്‍' കൊണ്ട്‌ ഒരു രക്ഷ എഴുതി കെട്ടാമെന്നു വലിയ തിരുമനസു തീരുമാനിച്ചിരുന്നെങ്കിലും ചെറിയ തിരുമനസുകള്‍ക്ക്‌ അതിനു വലിയ മനസില്ലായിരുന്നു. ക്ഷുദ്രകര്‍മം തന്നെ വേണമെന്നു അവര്‍ക്കു വാശി. ഫലമോ.. കോഴിത്തലയില്‍ ഒരു സസ്‌പെന്‍ഷന്‍ !


മിസ്‌ഡ്‌ കോള്‍

ചെങ്ങറയില്‍ കൈയേറ്റക്കാരെ ഒഴിവാക്കുമെന്നു വി.എസ്‌ അച്യുതാനന്ദന്‍. - വാര്‍ത്ത

ഒരു ഒഴിപ്പിക്കലിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല.

No comments:

Post a Comment