Tuesday, December 23, 2008

വ്യത്യസ്‌തനായൊരു ഗാന്ധിയെ കാണണേല്‍ !

പണ്ടു ശുനകനൊരുവന്‍ ചന്തയ്‌ക്കു പോയതിന്റെ പേരില്‍ എന്തൊക്കെ പേരുദോഷങ്ങളാണ്‌ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്‌. ഏതാണ്ട്‌ അതേ അവസ്ഥയാണ്‌ കേരളത്തില്‍നിന്നു കേന്ദ്രത്തിലോട്ടു വച്ചു പിടിക്കുന്ന ഭരണക്കാരുടെ കാര്യവും. പക്ഷേ, ഒന്നും കിട്ടിയില്ലെന്നു പറയരുതല്ലോ. ചാക്കു കണക്കിനു വാഗ്‌ദാനങ്ങളാണ്‌ ഇത്തവണയും നമ്മുടെ മുഖ്യനും സംഘവും നേടിയെടുത്തത്‌. വാഗ്‌ദാനങ്ങള്‍ കയറ്റിക്കൊണ്ടു പോരാന്‍ വേണമെങ്കില്‍ സ്‌പെഷല്‍ ട്രെയിന്‍ തന്നെ അനുവദിക്കാമെന്നു വരെ നമ്മുടെ ലാലു മന്ത്രി വാഗ്‌ദാനം ചെയ്‌തത്രേ. `കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി' എന്ന മട്ടില്‍ കേന്ദ്രവും സംസ്ഥാനവും തട്ടിക്കളിക്കുമ്പോള്‍ പട്ടിണിയുടെ വെട്ടില്‍ വീണതു നാട്ടുകാരും. അരിയില്ല, പാലില്ല, പച്ചക്കറിയില്ല, മന്ത്രിമാര്‍ക്കാണെങ്കില്‍ മനസാമാധാനവുമില്ല. കാലിയായ ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്നും കേള്‍ക്കുന്നു. മിച്ചമുള്ള ഭൂമി വെട്ടിമുറിച്ചു അച്ചാറിട്ടു തൊട്ടുനക്കാനൊരുങ്ങിയപ്പോള്‍ പത്രക്കാരും നാട്ടുകാരും കൂടി അതില്‍ വിവാദത്തിന്റെ മണ്ണു വാരിയിട്ടു. നാട്ടുകാരുടെ കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടിക്കാരുടെ കാര്യത്തിനു ഒരു കുറവും വരുത്തിയിട്ടില്ല കേട്ടോ. ഒരു ബക്കറ്റ്‌ വിചാരിച്ചാല്‍ എന്തൊക്കെ സംഭവിക്കുമെന്നറിയണേല്‍ നേരേ കോട്ടയത്തു ചെല്ലണം. വഴിയോരത്തെ മൈല്‍ക്കുറ്റികള്‍ പോലും നാണം വന്നിട്ടു `ചുവന്നു' തുടുത്തു നില്‍ക്കുന്ന കാഴ്‌ച. എന്തിനു മൈല്‍ക്കുറ്റി, നഗരത്തിലെ ഗാന്ധിപ്രതിമയും ഇപ്പോള്‍ `സഖാവ്‌ ഗാന്ധി' ആയി കൊടിയും പിടിച്ചു നല്‍ക്കുന്നു.സൂചി കുത്താനിടമുള്ളിടത്തൊക്കെ സഖാക്കള്‍ തൂണു നാട്ടി കോലങ്ങളും സ്ഥാപിച്ചു. ഇതെല്ലാം കണ്ട്‌ വെള്ളപൂശിയിരുന്ന തിരുനക്കര മൈതാനം മഞ്ഞളിച്ചു നില്‍ക്കുകയാണോയെന്നു ചിലര്‍ക്കു സംശയം. തെറ്റിദ്ധരിക്കരുത്‌.. ആ മഞ്ഞ നിറം പാര്‍ട്ടിക്കാരുടെ വക. മൈതാനം നഗരസഭയുടേതാണെങ്കിലും തീരുമാനം പാര്‍ട്ടിക്കാരുടേതാണ്‌. മതത്തിനെയും ദൈവത്തെയുമൊന്നും എരിയ കമ്മിറ്റിയില്‍ പോലും കയറ്റില്ലെങ്കിലും പള്ളിക്കും അമ്പലത്തിനും മോസ്‌കിനുമൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. മദര്‍ തെരേസ പാര്‍ട്ടിക്കാരിയായിരുന്നെന്ന മട്ടിലാണ്‌ കമാനം.ഇത്രയും കാലം കാല്‍ നടയാത്രക്കാരന്‍ ഫുട്‌പാത്തിലൂടെ നടന്നില്ലെങ്കില്‍ പോലീസുകാര്‍ ചീത്ത വിളിക്കുമായിരുന്നു. കുറച്ചു ദിവസങ്ങളായി ഫുട്‌പാത്തിലൂടെ നടന്നാലാണ്‌ ചീത്തവിളി. കാരണം ഫുട്‌പാത്തിലാണല്ലോ നമ്മുടെ കൂടാരങ്ങളും കെട്ടുകാഴ്‌ചകളും. ബൈക്കുമായി ഷോപ്പിംഗിനെത്തുന്നവര്‍ സൂക്ഷിക്കുക, ഹെല്‍മറ്റ്‌ കൊണ്ടു നടക്കുന്നതു പോലെ ബൈക്കും തലയില്‍ വച്ചു ഷോപ്പിംഗ്‌ നടത്തുന്നതാണ്‌ ഉചിതം. അല്ലെങ്കില്‍ തിരിച്ചെത്തുമ്പോള്‍ ബൈക്ക്‌ രക്തസാക്ഷിത്വം വഹിച്ചു പോലീസ്‌ സ്റ്റേഷനില്‍ കാണും. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാണെന്ന കാര്യം മറക്കാതിരിക്കുക. ചുവന്ന കോട്ടയം കണ്ടു വണ്ടറടിക്കുന്നവര്‍ക്ക്‌ പിന്നെ ബക്കറ്റ്‌ കാണുമ്പോള്‍ എങ്ങനെ ആദരവു തോന്നാതിരിക്കും ? ബക്കറ്റ്‌ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കോട്ടയത്തെ ചില വ്യാപാരികള്‍ക്ക്‌ ഇപ്പോള്‍ ഞെട്ടലാണത്രേ. പാര്‍ട്ടിക്കാരുടെ ഓണമാഘോഷിക്കാന്‍ നമ്മുടെ കാണം വിറ്റിട്ടാണെങ്കിലും ബക്കറ്റിലിടണം. ബക്കറ്റിലിടാത്തവന്റെ പേര്‌ സഖാക്കള്‍ ബ്രായ്‌ക്കറ്റിലിടും. അതിനാല്‍ പോക്കറ്റ്‌ കാലിയായാലും ബക്കറ്റ്‌ തന്നെ ഭേദം. കടം വാങ്ങാന്‍ എഡിബിയുടെ അടുക്കളയിലും ലോകബാങ്കിന്റെ ഉമ്മറത്തുമൊക്കെ നിരങ്ങുന്ന സര്‍ക്കാര്‍ ബക്കറ്റിന്റെ പ്രയോജനം ഇനിയെങ്കിലും തിരിച്ചറിയണം.

മിസ്‌ഡ്‌ കോള്‍
പുരുഷന്‍മാരുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടാക്കാന്‍ ശിപാര്‍ശ- വാര്‍ത്ത
പയ്യന്‍മാര്‍ക്ക്‌ ഇനി മധുര `പതി'നെട്ട്‌ !

No comments:

Post a Comment