Wednesday, December 24, 2008

വി.എസ്‌ വക... വലിയ വെടി ഒന്ന്‌, ചെറിയ വെടി നാല്‌ !

വെടിവച്ചാല്‍ ചിലര്‍ക്കു പുകയാണെന്നു കേട്ടിട്ടുണ്ട്‌ പക്ഷേ, നമ്മുടെ മന്ത്രി മുഖ്യന്‌ വെടിവച്ചാലല്ല, മിസൈല്‍ വിട്ടാലും പുകയായി തോന്നുമെന്നു നാട്ടുകാര്‍ക്കു കഴിഞ്ഞ ദിവസമല്ലേ പിടികിട്ടിയത്‌. അതും വെറും പുകയല്ല, ഉഗ്രന്‍ കട്ടപ്പുക !മുന്‍ രാഷ്‌ട്രപതിയും ശാസ്‌ത്രജ്ഞനുമായ കലാമും സംഘവും തുമ്പയില്‍ മുകളിലേക്കു വാണം വിടുന്ന വെറും വെടിക്കെട്ടുകാരാണെന്നായിരുന്നു നമ്മുടെ മന്ത്രി മുഖ്യന്റെ ഗീര്‍വാണം. പക്ഷേ, കഴിഞ്ഞ മൂന്നു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വെടിക്കെട്ടു കണ്ട നാട്ടുകാര്‍ പറയും തുമ്പയിലേതിനേക്കാള്‍ മിടുക്കന്‍മാരായ വെടിക്കെട്ടുകാര്‍ നാട്ടില്‍ വേറെയുണ്ട്‌. അവരില്‍ പലരും മന്ത്രിസഭയിലെയും എ.കെ.ജി സെന്ററിലെയും വിവിധ ശാസ്‌ത്രശാഖകളില്‍ സേവനം അനുഷ്‌ഠിച്ചു വരികയാണ്‌. സ്വാശ്രയ ഗുണ്ടും പൊതിഞ്ഞു കെട്ടി വെടിക്കെട്ടിനിറങ്ങിയ ബേബിസാര്‍ തന്നെയാണ്‌ ഇക്കാര്യത്തില്‍ മൂപ്പന്‍. നാട്ടുകാരുടെ ഭാഗ്യം, ഇന്നേവരെ പുള്ളിക്കാരന്‍ കൊളുത്തിയ ഒരു ഗുണ്ടും പൊട്ടിയിട്ടില്ല. വിദ്യാഭ്യാസവകുപ്പിനെ ഒരു വെടിക്കെട്ടു ശാലയാക്കാനാണ്‌ ശ്രമം. നനഞ്ഞ ഗുണ്ടുകള്‍ക്കു തീകൊളുത്തി മടുത്ത ബേബിസാര്‍ ഇപ്പോള്‍ പാഠപുസ്‌തകത്തില്‍നിന്നു പടര്‍ന്നു സ്വന്തം താടിക്കു പിടിച്ച തീ കെടുത്താന്‍ നെട്ടോട്ടമോടുകയാണ്‌. വെള്ളമൊഴിക്കാന്‍ വിളിച്ചു കൂട്ടിയ വിദഗ്‌ധന്‍മാര്‍ തീ പിടിച്ച താടിയില്‍നിന്ന്‌ ബീഡി കത്തിക്കുമെന്ന്‌ ആരറിഞ്ഞു? ഗുണ്ടു പൊട്ടിച്ചില്ലെങ്കിലും വേണ്ട, ഈ ഭരണം തീരുന്നതിനു മുമ്പ്‌ പുള്ളിക്കാരന്‌ കൊള്ളാവുന്ന ഒരു ഓലപ്പടക്കമെങ്കിലും പൊട്ടിക്കാന്‍ കഴിയുമോയെന്ന ആകാംഷയിലാണ്‌ നാട്ടുകാര്‍. ഈ ബഹളത്തിനിടെ നമ്മുടെ അച്ചുമാമന്‍ മൂന്നാറിലേക്കു കത്തിച്ചു വിട്ട വാണങ്ങള്‍ പോയ വഴിയില്‍ ഇതുവരെ പുല്ലുപോലും മുളച്ചിട്ടില്ല. പെണ്‍വാണിഭക്കാരെ കൈയാമം വച്ചു നടത്താന്‍ വേണ്ടി പ്രതിപക്ഷത്തിരുന്നു കതിനാ നിറച്ച കക്ഷി ഭരണം കിട്ടിയപ്പോള്‍ കതിനാപ്പുറത്ത്‌ കസേരയിട്ടിരിക്കുന്ന കാഴ്‌ച കണ്ട്‌ ജനം ഞെട്ടി. വൈകാതെ പാര്‍ട്ടിയുടെ സംസ്ഥാന കരിമരുന്നു കലാപ്രകടനം കോട്ടയത്ത്‌ അരങ്ങേറി. വാണം കത്തിക്കാന്‍ ചൂട്ടുകറ്റയുമായെത്തിയ കാര്‍ന്നോരെ എതിര്‍പക്ഷം ചൂട്ടുകറ്റപോലെ ചുരുട്ടിക്കളഞ്ഞു. അല്‌പം കരിമരുന്ന്‌ ഉള്ളിലോട്ടു കഴിച്ചിരുന്ന ചില അണികളുടെ ആവേശം കാര്‍ന്നോരുടെ പ്രസംഗ സമയത്ത്‌ അണപൊട്ടിയതോടെ പെരിയ സഖാവ്‌ അമിട്ടു തന്നെ പൊട്ടിച്ചു. കോരിച്ചൊരിയുന്ന മഴയത്ത്‌ തലയില്‍ രണ്ടാം മുണ്ടുമിട്ടു നിന്ന ആ വെടിക്കെട്ടുകാരന്‍ ഒരു കമ്പക്കെട്ടിനാണ്‌ തീ കൊളുത്തിയത്‌. ഫലമോ ? വേണ്ടപ്പെട്ടവരെ കൊടികെട്ടിയ കമ്പിനു അനുയായികള്‍ തല്ലിയോടിച്ചു. അങ്ങനെ കോട്ടയം വെടിക്കെട്ടു ദുരന്തം ഭംഗിയായി പര്യവസാനിച്ചു. പലവിധമായ വെടിക്കോപ്പുകള്‍ പൊട്ടിയും ചീറ്റിയും പോകുന്നതിനിടയിലും ഉണ്ടയില്ലാ വെടികള്‍ പൊട്ടിക്കുന്നതില്‍ ഹരം കണ്ടെത്തിയിരിക്കുന്ന മറ്റൊരു മന്ത്രിയും കേരളത്തിലുണ്ട്‌. ദേവസ്വം വകുപ്പിനു വേണ്ടി നാടൊട്ടുക്കും വെടിവഴിപാടുകള്‍ നടത്തി വരികയാണ്‌ അദ്ദേഹം. ചട്ടവും മട്ടവും നോക്കാതെ വെടിവഴിപാടു നടത്തുമെന്നതാണ്‌ അദ്ദേഹത്തിന്റെ പ്രത്യേകത. പുള്ളിക്കാരന്റെ വെടിവഴിപാടിന്‌ ഇരയാകാത്തവര്‍ കേരളത്തില്‍ ഇനിയധികമില്ല. തീര്‍ന്നില്ല, എട്ടുംപൊട്ടും തിരിയാത്ത കുട്ടി സഖാക്കളുടെ വക പൊട്ടാസ്‌ പൊട്ടിക്കലും തകൃതി. ആരും ഞെട്ടുന്നില്ലെങ്കിലും ഡല്‍ഹിയില്‍ കുത്തിയിരുന്നു പൊട്ടാസ്‌ പൊട്ടിച്ചു സ്വയം ഞെട്ടുന്ന കുട്ടിസഖാവാണ്‌ ഇതില്‍ പ്രമുഖന്‍. ഇതെല്ലാം കൂടി ചേര്‍ത്തു വച്ചുനോക്കുമ്പോള്‍ മനസിലായില്ലേ.. കലാമും സംഘവും തുമ്പയിലെ ചെറുകിട വെടിക്കെട്ടുകാര്‍ മാത്രം.

മിസ്‌ഡ്‌ കോള്‍
‍കൊയ്‌ത്ത്‌ യന്ത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‌കും.- വാര്‍ത്ത
എംപിമാര്‍ക്കു വേണ്ടിയാകും, ഡല്‍ഹിയില്‍ ഇപ്പോള്‍ നല്ല കൊയ്‌ത്തല്ലേ.

No comments:

Post a Comment