Tuesday, December 23, 2008

കൊണ്ടുവരവ്‌ ടൂറിസവും കോണ്ടലീസ റൈസും !

പയ്യെ തിന്നാല്‍ പനയും തിന്നാമെന്നും എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാമെന്നുമൊക്കെ ഇന്ത്യക്കാര്‍ പറയുമ്പോഴും ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്നു ബുഷ്‌ കരുതിയിരുന്നില്ല. സമ്പത്തു കാലത്തു കാ പത്തു വച്ചാല്‍ ആപത്തു കാലത്തു കാ പത്തു തിന്നാമെന്ന ചൊല്ലിന്റെ പൊരുളും ബുഷിനു ഇപ്പോഴാണ്‌ പിടികിട്ടിയത്‌. ഇന്ത്യക്കാര്‍ ഇങ്ങനെ കായ്‌ച്ചാല്‍ അതെല്ലാം വളര്‍ന്നു അമേരിക്കയെ തന്നെ തിന്നുകളയും. തീറ്റ മാത്രമല്ല, കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിട്ടും എണ്ണപ്പാത്രത്തിലും കൈയിട്ടു വാരിയിരിക്കുന്നു!ഇന്ത്യക്കാരന്‍ ഇങ്ങനെ കഴിക്കാന്‍ തുടങ്ങിയാല്‍ ബുഷും സംഘവും വൈകാതെ മുണ്ടു മുറുക്കി ക്ഷമിക്കണം പാന്റു മുറുക്കിയുടുത്തു ജീവിക്കേണ്ടി വരും. മുണ്ടു മുറുക്കിയുടുക്കുന്നതിന്റെ സാങ്കേതികോപദേശം എന്തെങ്കിലും വേണമെങ്കില്‍ ഇപ്പോഴത്തെ പ്രതിരോധമന്ത്രിയും മുന്‍ കേരളമുഖ്യനുമായ ആന്റണി സാറിനോടു ചോദിച്ചാല്‍ മതി. കാലിയായ ഖജനാവ്‌ കണ്ട്‌ മലയാളിയെ മുണ്ടുമുറുക്കിയുടുപ്പിക്കാന്‍ പുള്ളിക്കാരന്‍ കുറെ പണിപ്പെട്ടതാണ്‌. പിന്നെ ഞങ്ങളുടെ തീറ്ററപ്പായിച്ചേട്ടന്‍ ഇല്ലാത്തതു ബുഷിന്റെയും അമേരിക്കയുടെയുമൊക്കെ ഭാഗ്യം. അല്ലെങ്കില്‍ ശരിക്കുള്ള തീറ്റയെന്താണെന്നു കാണിച്ചു തരാമായിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസ്‌ ആണത്രേ ഇന്ത്യക്കാരന്റെ തീറ്റയില്‍ ആദ്യം വിവാദത്തിന്റെ ഉപ്പു നുള്ളിയിട്ടത്‌. കോണ്ടലീസ റൈസ്‌ എന്ന പേരില്‍ തന്നെ അല്‌പം റൈസുണ്ട്‌. അതിനാല്‍, റെയ്‌സ്‌ ആകുന്നത്‌ അല്‌പം സൂക്ഷിച്ചു വേണം. കാരണം, റൈസ്‌ എന്നു കേള്‍ക്കുമ്പോഴെ ഇപ്പോള്‍ ജനം ചാടി വീഴുകയാണ്‌. പ്രത്യേകിച്ചു മലയാളികള്‍. ഇപ്പോഴാണെങ്കില്‍ കേരളത്തില്‍നിന്നുള്ള `കൊണ്ടുവരവ്‌ ' സംഘങ്ങള്‍ ഇന്ത്യയിലെമ്പാടും ചുറ്റിക്കറങ്ങുന്ന കാലമാണ്‌. കേരളത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര ശാഖയാണ്‌ കൊണ്ടുവരവ്‌. കേരളത്തില്‍ ഏതെങ്കിലും സാധനത്തിനു ക്ഷാമം നേരിട്ടാല്‍ അതു വാങ്ങിക്കൊണ്ടു വരാനായി ഇന്ത്യയിലെമ്പാടും സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുന്ന വിനോദയാത്രയാണിത്‌. അടുത്ത കാലത്തായി കൊയ്‌ത്ത്‌ യന്ത്രം, പാല്‍, അരി തുടങ്ങിയവയൊക്കെ കൊണ്ടുവരാന്‍ സംഘങ്ങള്‍ നടത്തിയ യാത്രയ്‌ക്കു കൈയും കണക്കുമില്ല. കൊയ്‌ത്ത്‌ യന്ത്രം തേടി തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രവഴി എത്ര സംഘങ്ങളാണ്‌ ചുറ്റിയടിച്ചത്‌. അരി തേടി തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രവഴി ഇപ്പോള്‍ ബംഗാള്‍ വരെയായിട്ടുണ്ട്‌. ഇനി പഞ്ചാബ്‌ വഴി കാഷ്‌മീരിലേക്കു പോകുമെന്നാണ്‌ കേള്‍ക്കുന്നത്‌. അരി കിട്ടിയില്ലെങ്കിലും ഒരുപിടി ഐസ്‌ എങ്കിലും കൊണ്ടു വന്നാല്‍ മതിയായിരുന്നു. അരി വാങ്ങാന്‍ പോകുന്ന സംഘങ്ങളുടെ തിരക്കു കണക്കിലെടുത്ത്‌ എയര്‍ ഇന്ത്യ പ്രത്യേക ഫ്‌ളൈറ്റ്‌ സര്‍വീസ്‌ തന്നെ തുടങ്ങുന്നതിനെക്കുറിച്ചു ആലോചിക്കുകയാണത്രേ.ആന്ധ്രയിലെ സ്ഥലങ്ങളെല്ലാം തന്നെ കണ്ടു തീര്‍ന്നതിനാല്‍ ഇപ്പോള്‍ അവിടെനിന്നുളള അരികൊണ്ടുവരവ്‌ നിര്‍ത്തിയിരിക്കുകയാണ്‌. ബംഗാള്‍ അരിക്കു വേണ്ടിയാണ്‌ ഇപ്പോള്‍ ചുറ്റിത്തിരിയുന്നത്‌. വിദ്യാഭ്യാസ വകുപ്പില്‍ ഏകജാലകവിദ്യ തകര്‍ക്കുകയാണെങ്കിലും അരി വരവ്‌ ഏകജാലകത്തിലൂടെ ആയിരിക്കില്ലെന്നാണ്‌ സഹകരണ വകുപ്പിന്റെ സഹകരണത്തില്‍നിന്നു വ്യക്തമാകുന്നത്‌. അവര്‍ `ചുവപ്പു' കൂടിയ ബംഗാള്‍ അരി സ്വന്തം നിലയ്‌ക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയാണത്രേ. ബംഗാള്‍ കണ്ടുതീരുമ്പോള്‍ ഇനി ഇവര്‍ക്ക്‌ അമേരിക്ക കാണണമെന്നു തോന്നുമോയെന്തോ? അങ്ങനെ വന്നാല്‍ കോണ്ടലീസ റൈസ്‌ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്‌. കാരണം, അവര്‍ക്ക്‌ അരി മതി, അതു ബസുമതി ആയാലും കോണ്ടലീസ ആയാലും.

മിസ്‌ഡ്‌ കോള്‍
ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ `മണ്ണെഴുത്ത്‌ ' പദ്ധതി നടപ്പാക്കും.' - വാര്‍ത്ത
വകുപ്പില്‍ `ബുദ്ധിജീവികള്‍' ആവശ്യത്തിനുള്ളതിനാല്‍മണ്ണിനു ക്ഷാമം വരാനിടയില്ല.

No comments:

Post a Comment