Wednesday, December 24, 2008

എംഎല്‍എയുടെ വേഷവും നാട്ടുകാരുടെ നാണവും !

`വേഷങ്ങള്‍.. ജന്മങ്ങള്‍.. വേഷം മാറാന്‍ നിമിഷങ്ങള്‍'... തൊടുപുഴയില്‍ ഭൂമി വിതരണ ചടങ്ങില്‍ വനിതാ എംഎല്‍എയുടെ വരവു കണ്ടപ്പോള്‍ വേദിയിലിരുന്ന പലരും അറിയാതെ പാടിപ്പോയി. തോട്ടം തൊഴിലാളികളുടെ കോട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ തോട്ടം തൊഴിലാളി സ്‌ത്രീ ആയിത്തന്നെ പുള്ളിക്കാരി വേഷം കെട്ടി. ഇപ്പോള്‍ വാടക വേഷം കെട്ടേണ്ടി വന്നാലും ശേഷം വോട്ടായി മാറില്ലെന്ന്‌ ആരു കണ്ടു? ഈ തോട്ടം തൊഴിലാളിയെ കണ്ട്‌ ഹൈറേഞ്ചിലെ പല തോട്ടങ്ങളും ഞെട്ടി. വേദിയില്‍ പല ഭരണപക്ഷ തോട്ടാകളും പൊട്ടി. മന്ത്രി ഭൂമിവിതരണ മേള നടത്തുന്നുവെന്നു കേട്ടാണ്‌ നാട്ടുകാരില്‍ പലരും ഓടിക്കൂടിയത്‌. ചെന്നപ്പോള്‍ അതാ, വേദിയിലെ മിച്ചഭൂമിയില്‍ വേഷം മാറിയ എംഎല്‍എ കണ്ണീര്‍ വാരി വിതറുന്നു. അവസാന ഇന്ത്യക്കാരനും നാണം മറയ്‌ക്കാന്‍ വസ്‌ത്രം കിട്ടിയിട്ടേ താന്‍ മേല്‍വസ്‌ത്രം ധരിക്കൂ എന്നു പറഞ്ഞ ഗാന്ധിജി സ്‌ത്രീ രൂപത്തില്‍ അവതരിച്ചതാണോയെന്നു ഒരു നിമിഷം പലരും ശങ്കിച്ചു. പക്ഷേ, വില കൂടിയ മെതിയടിയും വന്നിറങ്ങിയ ആഡംബരക്കാറും കണ്ടപ്പോള്‍ ഉറപ്പിച്ചു, ഇതു ഗാന്ധിജിയല്ല, `ഗാന്ധിത്തല'യുള്ള ഏതോ `ജി' ആണ്‌. വനിതാ എംഎല്‍എ കേരളനാടിന്‌ മഹത്തായൊരു മാതൃകയാണു കാണിച്ചു തന്നതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇങ്ങനെ ഓരോ ജനപ്രതിനിധികളും വിവിധ സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു വേഷങ്ങള്‍ മാറി വന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ എത്രയോ രസകരമാവുമായിരുന്നു. നേതാക്കന്‍മാരുടെ റബര്‍ ബാന്‍ഡു പോലെ നീളുന്ന പ്രസംഗത്തിന്റെ ബോറടിയും ഒഴിവാക്കാം. നിയമസഭയിലും മറ്റും ഉന്നയിക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ക്കു ചേരുന്ന വിധത്തിലുള്ള വേഷങ്ങളും വസ്‌ത്രങ്ങളും ധരിച്ചാല്‍ കാര്യത്തിനു പെട്ടെന്നു തീരുമാനമുണ്ടാകുമെന്നാണ്‌ വനിതാ എംഎല്‍എയുടെ പ്രകടനം നാട്ടുകാരെ പഠിപ്പിക്കുന്നത്‌. മത്സ്യത്തൊഴിലാഴികള്‍, ചുമട്ടുകാര്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍, ലോട്ടറി കച്ചവടക്കാര്‍, മണല്‍ വാരുന്നവര്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ വേഷങ്ങളുമണിഞ്ഞ്‌ നമ്മുടെ എംഎല്‍എമാര്‍ നിയമസഭയില്‍ എത്തുന്ന കാഴ്‌ച അതെത്രയോ രസകരമായിരിക്കും. റിയാലിറ്റി ഷോ പോലെ ഇടയ്‌ക്ക്‌ അല്‌പം കണ്ണീരും നിലവിളിയും സമം ചേര്‍ത്താല്‍ `സംഗതി' ഗംഭീരമാകും. പെട്ടെന്നു കണ്ണീര്‍ വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ ജ്ഞാനമുള്ള തലമുതിര്‍ന്ന രാഷ്‌ട്രീയക്കാര്‍ പലരുമുണ്ട്‌. അവരുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്‌. ഇത്‌ ഈ വേഷം കെട്ടുമ്പോള്‍ മാത്രമല്ല, മരണവീട്ടിലും മറ്റും ചെല്ലുമ്പോഴും പ്രയോജനപ്പെട്ടും. നേതാക്കളുടെ തന്ത്രം പ്രയോഗിച്ചിട്ടും വാട്ടര്‍ അഥോറിറ്റിയുടെ ടാപ്പു പോലെ കാറ്റു മാത്രമേ കണ്ണില്‍നിന്നു വരുന്നുള്ളൂവെങ്കില്‍ സിനിമാക്കാര്‍ പ്രയോഗിക്കുന്ന ഗ്ലിസറിനോ മറ്റോ വാങ്ങുന്നതായിരിക്കും ഉചിതം. സംവിധായകന്‍ വിനയനെയും സംഘത്തെയും ഇപ്പോള്‍ സമീപിച്ചാല്‍ നടക്കും. കാരണം, അവരിപ്പോള്‍ ഗ്ലിസറിനില്ലാതെ തന്നെ കരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌. അതിനാല്‍, അവരുടെ കൈവശം ഗ്ലിസറിന്‍ ധാരാളം സ്റ്റോക്ക്‌ ഉണ്ടാവണം. വേഷത്തിന്റെയും വസ്‌ത്രത്തിന്റെയും കാര്യം പറയുമ്പോള്‍ ശബരിമല പാതയില്‍ സുധാകരന്‍ മന്ത്രി വിരിച്ച കയര്‍ ഭൂവസ്‌ത്രത്തിന്റെ കാര്യം മറക്കരുത്‌. സാധാരണ വസ്‌ത്രം ധരിക്കാത്തവരെ കാണുമ്പോഴാണ്‌ പലരും നാണംകൊണ്ടു മുഖം പൊത്തുന്നത്‌. ഇവിടെ മന്ത്രിയുടെ കയര്‍ ഭൂവസ്‌ത്രം കാണുമ്പോഴാണ്‌ നാട്ടുകാര്‍ നാണം കൊണ്ടു മുഖം പൊത്തുന്നത്‌. എന്തായാലും, എംഎല്‍എമാരുടെ വേഷം കെട്ടല്‍ തുടരുമ്പോള്‍ നമ്മുടെ നാട്ടില്‍ വസ്‌ത്രം ഉപയോഗിക്കാത്ത `ദിഗംബരന്‍മാര്‍' ഇല്ലാത്തതു നന്നായി. കാരണം, ഏതെങ്കിലും എംഎല്‍എയ്‌ക്ക്‌ അവരുടെ പ്രശ്‌നം ശ്രദ്ധയില്‍കൊണ്ടുവരണമെന്നു തോന്നിയാല്‍ ?

മിസ്‌ഡ്‌ കോള്‍
വിമാനക്കൂലി ഇനത്തില്‍ മന്ത്രി സുധാകരന്‍ ഒരു രൂപ പോലും ചെലവാക്കിയില്ല.- വാര്‍ത്ത
സുധാകരന്‍ പറഞ്ഞാല്‍ ഡല്‍ഹി ഇങ്ങോട്ടു വരും പിന്നെന്തിനാ അങ്ങോട്ടു പോകുന്നത്‌ ?

No comments:

Post a Comment