Wednesday, December 24, 2008

ആരാന്റെ പിള്ളേര്‍ക്കു ഭ്രാന്തു വന്നാല്‍ !

അങ്ങനെ ഗാന്ധിജിയെ അവസാനം അവര്‍ തവളയാക്കി ! ബേബി സാറിന്റെയും സംഘത്തിന്റെയും ലീലാവിലാസങ്ങള്‍ തുടരുമ്പോള്‍ ഇനി ആരുടെയൊക്കെ രൂപം മാറുമെന്നു കാണാനനിരിക്കുന്നതേയുള്ളൂ. മണ്ണെഴുത്ത്‌ ഡയറിയിലാണ്‌ കുട്ടികളുടെ തലേലെഴുത്തു വരെ മാറ്റുന്ന അബദ്ധം (സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ പരിഷ്‌കാരം) കടന്നു കൂടിയത്‌.ഗാന്ധിജിയെ സ്റ്റിക്കറാക്കി തവളയുടെ മേല്‍ പതിക്കാമെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പരിഹാരം. ഈ പോക്കുപോയാല്‍ വകുപ്പിനെ വലിച്ചുകീറി നാട്ടുകാര്‍ ഭിത്തിയില്‍ പതിക്കുമെന്നതു മറ്റൊരു കാര്യം. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെ മുന്നില്‍ താടിയുള്ളവരും പിന്നില്‍ താടിയുള്ളവരുമായ ബുദ്ധിജീവികളെല്ലാം കൂടി ഉരുട്ടി ഉരുട്ടി പറ്റാവുന്നത്ര ഉയരത്തിലേക്കു കയറ്റിക്കൊണ്ടിരിക്കുകയാണ്‌. നാറാണത്തു ഭ്രാന്തന്‍ കല്ലുരുട്ടി കയറ്റുന്നതുപോലെ. ഈ കല്ലുരുട്ടി എപ്പോഴാണ്‌ വിദ്യാര്‍ഥികളുടെ പുത്തേയ്‌ക്കു വീഴുന്നതെന്ന ആശങ്കയിലാണ്‌ മാതാപിതാക്കള്‍. കേരളത്തെ എങ്ങനെ ബംഗാളാക്കാമെന്ന ഗവേഷണം കേരളത്തില്‍ തുടങ്ങിയിട്ടു കാലം കുറെയായി. കതിരില്‍ വളം വച്ചിട്ടു കാര്യമില്ലെന്നു തോന്നിയതുകൊണ്ടാകാം കുട്ടികളെ വട്ടം പിടിച്ചത്‌. അങ്ങനെ വയലിലും വഴിയോരത്തും പാര്‍ട്ടി ഓഫീസിലും മാത്രമല്ല, പുസ്‌തകത്തിലും കൊടികുത്തി. ഏകജാലകത്തിലൂടെ കുട്ടികളെ കുത്തിയിറക്കുന്നതിന്റെ തിരക്കിലാണ്‌ ഇപ്പോള്‍ നമ്മുടെ നേതാക്കള്‍. കുട്ടികള്‍ ഏതു പരുവത്തിലാകുമെന്നറിയാന്‍ ഏതാനും ആഴ്‌ചകള്‍ കാത്തിരിക്കേണ്ടി വരും. ജനത്തെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തവണത്തെ പാഠപുസ്‌തകങ്ങള്‍ അവതരിച്ചിരിക്കുന്നതെന്നത്രേ. ഇതിനൊക്കെ അധ്യാപകര്‍ക്ക്‌ മുറയ്‌ക്കു പരിശീലനവും നല്‌കുന്നുണ്ട്‌. പക്ഷേ, ഈ കമ്യൂണിസവും നിരീശ്വരവാദവുമൊക്കെ പറഞ്ഞുകൊടുക്കാന്‍ നിലവിലുള്ള അധ്യാപകര്‍ മതിയാകുമോയെന്നതാണ്‌ ഇപ്പോഴുള്ള സംശയം. അതിനും ശാസ്‌ത്രസാഹിത്യ പരിഹാരം ലഭ്യമാണ്‌. മികച്ച മാര്‍ക്കു നേടണമെങ്കില്‍ സ്‌കൂളില്‍ പോയാല്‍ മാത്രം പോര, കൊള്ളാവുന്ന ലോക്കല്‍, ഏരിയ കമ്മിറ്റി സെക്രട്ടറിമാരുടെ പക്കല്‍ ട്യൂഷനു പോകേണ്ടി വരും. കാരണം ഈ വിഷയങ്ങളിലൊക്കെ വിദഗ്‌ധര്‍ ഇവരൊക്കെയാണല്ലോ. പാര്‍ട്ടി ഓഫീസുകളോടു ചേര്‍ന്നു പള്ളിക്കൂടങ്ങള്‍ക്കു പകരം പാര്‍ട്ടിക്കൂടങ്ങള്‍ തുടങ്ങുന്ന കാലം അകലെയല്ല. സ്‌കൂള്‍ യൂണിഫോം ഇനി മുതല്‍ ചുവപ്പു മതിയാകും. പുസ്‌തക സഞ്ചി മുതല്‍ സ്‌കൂള്‍ ബസുവരെ ചുവപ്പിക്കാം. ഗുഡ്‌മോണിംഗ്‌ ടീച്ചര്‍ എന്നതിനു പകരം `ലാല്‍ സലാം സഖാവേ' എന്നു പറയുന്നതില്‍ എന്താണ്‌ തെറ്റ്‌ ? ഹാജരെടുക്കുമ്പോഴും മറ്റും കുട്ടികളെ സഖാവ്‌ എന്നു ചേര്‍ത്തു വിളിക്കാം. സഖാവ്‌ സുരേഷ്‌, സഖാവ്‌ മോളി, സഖാവ്‌ സുമേഷ്‌.. എന്നിങ്ങനെ.കമ്മിറ്റി, പ്രകടനം, ധര്‍ണ, ലാത്തിച്ചാര്‍ജ്‌ തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‌കണം. കായിക ഇനങ്ങളുടെ മാര്‍ക്ക്‌ വിജയത്തിനു പരിഗണിക്കുമെന്നു പറഞ്ഞിട്ടുമുണ്ടല്ലോ. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ പിറ്റേന്നു രക്ഷകര്‍ത്താവിനെയും വിളിച്ച്‌ പാര്‍ട്ടി ഓഫീസില്‍ ചെല്ലാതെ ക്ലാസില്‍ കയറ്റില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സഖാക്കളുടെ മക്കളെയും കൊച്ചുമക്കളെയുമൊന്നും ഇത്തരം വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ക്കു ഇരയായി വിട്ടുകൊടുക്കാത്തതെന്തെന്നു ചിലരെങ്കിലും സംശയിച്ചേക്കാം. അവരു നാലക്ഷരം പഠിക്കുന്നതില്‍ നാട്ടുകാര്‍ക്കെന്താണ്‌ ഇത്ര അസൂയ. അപ്പോള്‍ പിന്നെ പരീക്ഷണം വെറുതേക്കാരോടല്ലേ പറ്റൂ.ആരാന്റമ്മയ്‌ക്കു ഭ്രാന്തു വന്നാല്‍ ആര്‍ക്കാ ചേതം ?

മിസ്‌ഡ്‌ കോള്‍
കാനോന്‍ നിയമം തിരുത്തിയെഴുതണമെന്നു ഒരു മഹിളാസംഘടന. - വാര്‍ത്ത
വഴിയോരത്തെ കുര പേടിച്ച്‌ ആരും ഘോഷയാത്ര മുടക്കാറില്ല.

No comments:

Post a Comment