Tuesday, December 23, 2008

കോട്ടയത്തു കാലാ പെറുക്കുമ്പോള്‍ !

കോട്ടയം സമ്മേളനം കഴിഞ്ഞു കാലാ പെറുക്കാനിറങ്ങിയ ചില ചേട്ടന്‍മാര്‍ക്കു മേലാകെ പെരുത്തു കയറുന്നു പോലും. എങ്ങനെ പെരുക്കാതിരിക്കും ? തലേദിവസത്തെ തലയുടെ `പെരുപ്പ്‌' ഇതുവരെ മാറിയിട്ടില്ല, പിന്നെ മേലു പെരുക്കുന്നതില്‍ അതിശയിക്കാനില്ല. കോട്ടയം സമ്മേളനം കഴിയുന്നതോടെ വിഭാഗീയതയുടെ അവസാന കണികവരെ തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനം. അതേതായാലും സത്യമായി. `വാള'ണ്ടിയേഴ്‌സിന്റെ സംഭാവനകള്‍ കോട്ടയം നഗരത്തിന്റെ വഴിവക്കില്‍നിന്നും മൈതാനങ്ങളില്‍നിന്നും തുടച്ചുനീക്കാന്‍ കാലം കുറെ വേണ്ടി വരുമെന്നാണ്‌ ശുചീകരണ തൊഴിലാളികള്‍ പറയുന്നത്‌. സമ്മേളനം കഴിയുമ്പോഴേക്കും ചില ഒറ്റയാന്‍മാര്‍ തലയില്‍ മുണ്ടുമിട്ടു മടങ്ങേണ്ടി വരുന്ന കാഴ്‌ച കാണാമെന്നും കേട്ടിരുന്നു. പക്ഷേ, അവസാനം തലയില്‍ മുണ്ടുമിട്ടു നില്‍ക്കുന്നവരെ കണ്ടു ജനം ഞെട്ടി. ആയിരം കുടങ്ങളുടെ വായ്‌ മൂടിക്കെട്ടാം.. എന്നിട്ടും ഒരു മനുഷ്യന്റെ പോലും വായ്‌ മൂടിക്കെട്ടാന്‍ പറ്റില്ലെന്നു വന്നാല്‍ ? ഏതൊരു പ്രസംഗകനും കാണില്ലേ താന്‍ നാലു വാക്കു പറയുമ്പോള്‍ രണ്ടു പേരെങ്കിലും കൈയടിക്കണമെന്ന ആഗ്രഹം. കൈയടിക്കാന്‍ കൊള്ളാവുന്ന രീതിയില്‍ പലതും പറഞ്ഞു നോക്കിയിട്ടും കൊള്ളാവുന്ന ഒരുത്തനും കൈയടിച്ചില്ല. കള്ളം പറയരുതല്ലോ, പലരും ഫുള്ളായി കള്ളടിച്ചിരുന്നു. കൈയടി കിട്ടിയില്ലെങ്കിലും ചൈനീസ്‌ വെടിക്കെട്ടിന്റെ അകമ്പടിയോടെയാണ്‌ പുള്ളിക്കാരന്‍ പ്രസംഗിച്ചു തീര്‍ത്തത്‌. വെടിക്കെട്ടു ചൈനീസ്‌ ആയതു നന്നായി, ഒരു കമ്യൂണിസ്റ്റ്‌ മണവും ഗുണവുമുണ്ടാകുമല്ലോ. കോട്ടയംകാര്‍ കൈയടിക്കു പിന്നിലാണെന്നു നേരത്തെ പിടികിട്ടിയിരുന്നേല്‍ മറ്റൊരു അടവുനയം പ്രയോഗിക്കാമായിരുന്നു. വേഷത്തില്‍, പാതി പാര്‍ട്ടിക്കാരും പാതി പോലീസുമായ നമ്മുടെ `പാര്‍ലീസ്‌' സേനയെ പരേഡിനൊപ്പം കൈയടിക്കാന്‍ കൂടി പരിശീലിപ്പിക്കേണ്ടതായിരുന്നു. പോയ ബുദ്ധി പോളിറ്റ്‌ബ്യൂറോ വിചാരിച്ചാലും തിരികെ കിട്ടില്ലല്ലോ. കൈയടി കിട്ടിയില്ലെങ്കിലും എല്ലാം കാലടിയിലാണെന്ന സമാധാനത്തോടെയാണ്‌ പ്രസംഗശേഷം ഇരിപ്പിടത്തിലേക്കു മടങ്ങിയത്‌. പക്ഷേ, നാട്ടുകാരുടെ കൈകൊട്ടിക്കലാശം വരുന്നതേയുണ്ടായിരുന്നുള്ളൂ. അടുത്ത പ്രസംഗം തുടങ്ങിയതോടെ കോട്ടയംകാരുടെ കൈയടിവീര്യം നാടറിഞ്ഞു. എല്ലാം കഴുകി വെടിപ്പാക്കാനെന്ന പോലെ മഴ കോരിച്ചൊരിഞ്ഞു. നേതാവിന്റെ കാലടിക്കു മീതെയാണ്‌ നാട്ടുകാരുടെ കൈയടിയെന്നു തെളിയിച്ചുകൊണ്ട്‌ കാര്‍ന്നോരുടെ പ്രസംഗം കതിനാവെടി പോലെ മുഴങ്ങി. നേതാവിന്റെ ചുവപ്പുസേനയെ വെല്ലുവിളിച്ചു കാര്‍ന്നോരുടെ നാട്ടുസേന ആടിത്തിമിര്‍ത്തു. ഇതിനിടയില്‍ കാലിയായ കുപ്പികള്‍ ഗോലി പോലെ വന്നു. ഇതോടെ യഥാര്‍ഥ കമ്യൂണിസ്റ്റിന്റെ കാര്‍ക്കശ്യം പലരും തിരിച്ചറിഞ്ഞു. കൊടി കെട്ടിയ വടിയും മുകളിലിത്തിരി പിടിയുമുണ്ടായിരുന്നവര്‍ കിട്ടിയവരുടെ മേല്‍ നന്നായി കൊടികുത്തി. സംസ്ഥാന സമ്മേളനത്തിന്റെ കൊടിയിറക്കം (അതോ `കുടി'യിറക്കമോ ?) ഈ പരുവത്തിലാകുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്തായിരിക്കും കഥയെന്ന ചിന്തയിലാണ്‌ കൊച്ചു സഖാക്കളില്‍ പലരും. വിലക്കയറ്റത്തിന്റെ ഉരുണ്ടു കയറ്റം കണ്ടു വിരണ്ടുനില്‍ക്കുന്ന ജനത്തെ നോക്കി അമേരിക്കന്‍ അധിനിവേശത്തിന്റെ കഥ പറഞ്ഞു മുരണ്ടതല്ലാതെ ആരുമൊരു ആശ്വാസവാക്കു പറഞ്ഞില്ല. പിന്നെ സമരം നടത്തണേല്‍ നേരെ ഡല്‍ഹിക്കു പോണമെന്നൊരു ഉപദേശവും. അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനോടുള്ള വിരോധം വരെ ഈ നാട്ടുകാരുടെ മുന്നില്‍ സമരം നടത്തി തീര്‍ക്കുന്നവരുടെ സാരോപദേശം രണ്ടുകൈയും നീട്ടി വാങ്ങാം.

മിസ്‌ഡ്‌ കോള്‍
തലസ്ഥാനത്ത്‌ ഹൈക്കോടതി ബഞ്ച്‌ അനുവദിക്കാന്‍ ശിവസേന ഹര്‍ത്താല്‍ നടത്തും- വാര്‍ത്ത
അതിനു ജനത്തെ ബഞ്ചില്‍ കയറ്റി നിര്‍ത്തണോ?

No comments:

Post a Comment