Wednesday, December 24, 2008

മന്ത്രിക്ക്‌ പാഠപുസ്‌തകങ്ങളുടെ തുറന്ന കത്ത്‌ !

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്‌,

കേരളത്തില്‍ പതിറ്റാണ്ടുകളായി അന്തസോടെയും അഭിമാനത്തോടെയും പഠിപ്പിച്ചു വന്ന പാഠപുസ്‌തകങ്ങളാണ്‌ ഞങ്ങള്‍. ആദ്യമായി ഞങ്ങളെ ചെളിവാരിയെറിഞ്ഞത്‌ അങ്ങയുടെ പാര്‍ട്ടിത്തറവാട്ടുകാര്‍ തന്നെയാണ്‌. 57-ല്‍ ഞങ്ങളെ അപമാനിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാരിടപെട്ടു തടയുകയായിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ കൂടി മാനം കാക്കാന്‍ പോരിനിറങ്ങേണ്ട ഗതികേടിലാണ്‌ ഞങ്ങള്‍. പാഠപുസ്‌തകങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ഏതു കോടതിയാണ്‌ കയറേണ്ടത്‌ ? മനുഷ്യാവകാശ കമ്മീഷന്‍ പോലൊന്നു ഞങ്ങള്‍ക്കും വേണ്ടതായിരുന്നു. കുട്ടികള്‍ നാലക്ഷരം പഠിച്ചു നല്ല നിലയിലാകണമെന്നു അങ്ങയേക്കാള്‍ ആഗ്രഹമുള്ളവരാണ്‌ ഞങ്ങള്‍. `പാഠം മാസിക' രംഗത്തു വന്നതു മുതല്‍ പാഠമെന്നു കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ പാര്‍ട്ടിത്തറവാട്ടില്‍ പലര്‍ക്കും അലര്‍ജിയാണെന്നു ഞങ്ങള്‍ക്കറിയാം. പാഠം മാസികയെ കൈകാര്യം ചെയ്‌ത രീതിയില്‍ ദയവായി ഞങ്ങളെ ഉപദ്രവിക്കരുത്‌. ഈ രൂപത്തില്‍ ഞങ്ങള്‍ നാട്ടിലേക്കിറങ്ങിച്ചെന്നാല്‍ വിവരമുള്ള ആരും ഞങ്ങളെ കുടുംബത്തു കയറ്റത്തില്ല. കുട്ടികളൊക്കെ ഞങ്ങളെ സംശയത്തോടെ നോക്കുന്നതു കാണുേമ്പോള്‍ ചൂളിപ്പോകുന്നു. അങ്ങയുടെ വകുപ്പിന്റെ കൂട്ട പീഡനത്തിനിരയായ ഞങ്ങള്‍ക്ക്‌ ഇപ്പോള്‍ നാട്ടിലിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതി. ഏതാനും മാസങ്ങളായി ഞങ്ങള്‍ `പരിഷത്തു'കാരുടെ കൂടെ കഴിഞ്ഞതു ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്‌. ഇങ്ങനെ വഴിതെറ്റി നടന്നതിനെയൊന്നും വീട്ടിലും സ്‌കൂളിലും കയറ്റേണ്ടെന്നാണ്‌ നാട്ടുകാരുടെ നിലപാട്‌. പരിഷത്തുകാരുടെയും അധ്യാപകസഖാക്കളുടെയും കൂടെ ചുറ്റിയടിക്കാന്‍ ഞങ്ങള്‍ക്കു തീരെ താല്‌പര്യമില്ലായിരുന്നു. പക്ഷേ, അങ്ങയുടെ വകുപ്പുകാര്‍ ഞങ്ങള്‍ ഭീഷണിപ്പെടുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു. അവിടെയുണ്ടായ പീഡനത്തിന്റെയും ദ്രോഹത്തിന്റെയും പാടുകള്‍ ഞങ്ങളുടെ ശരീരത്തിലെമ്പാടുമുണ്ട്‌. ചോരച്ചാലുകള്‍ നീന്തിക്കയറിയാലോ മതനിരപേക്ഷത തേച്ചു തിരുമ്മിയാലോ ഒന്നും ഇതു മായില്ല. ഞങ്ങളുടെ കവിളുകള്‍ ചുവന്നു തുടുത്തിരിക്കുന്നതു കണ്ടപ്പോള്‍ ആദ്യം പലരും കരുതിയത്‌ നാണം കൊണ്ടായിരിക്കുമെന്നാണ്‌. പിന്നീടല്ലേ മനസിലായത്‌ നാണം കൊണ്ടല്ല പാര്‍ട്ടികൊണ്ടാണു ചുവന്നതെന്ന്‌. അതോടെ ഞങ്ങള്‍ ക്ലാസിനു പുറത്തായി. ഇന്നലെ വരെ പാഠപുസ്‌തകമെന്നു ബഹുമാനത്തോടെ വിളിച്ചിരുന്നവര്‍ ഇപ്പോള്‍ ഞങ്ങളെ പാര്‍ട്ടി പുസ്‌തകമെന്നാണ്‌ വിളിക്കുന്നത്‌. ഇതില്‍പരം ഒരു നാണക്കേട്‌ ഞങ്ങളുടെ തറവാടിനു വരാനില്ല. പൂ മൂടല്‍ നടത്തിയാലും പാര്‍ട്ടിയാപ്പീസില്‍ പ്രശ്‌നം വച്ചു നോക്കിയാലുമൊന്നും ഞങ്ങള്‍ക്കുണ്ടായ അപമാനം കഴുകിക്കളയാനാകുമെന്നു തോന്നുന്നില്ല. ഒടുവില്‍ ഞങ്ങളെ വിദഗ്‌ധ സമിതിക്കു മുന്നില്‍ മെഡിക്കല്‍ ചെക്കപ്പിനു അയയ്‌ക്കാന്‍ പോവുകയാണെന്നു കേട്ടു. ഈ വിദഗ്‌ധരെയൊന്നും ഞങ്ങള്‍ക്ക്‌ തീരെ വിശ്വാസമില്ല. കാരണം കഴിഞ്ഞ കുറെ മാസങ്ങള്‍ ഞങ്ങളെ പിച്ചിച്ചീന്തി കുത്തിക്കെട്ടിയത്‌ ഇവരുടെ സുഹൃത്തുക്കളൊക്കെ തന്നെയായിരുന്നു. അങ്ങനെയൊരു സംഘത്തിന്റെ മുന്നിലേക്കു വലിച്ചിഴച്ചു ഇനിയും വസ്‌ത്രാക്ഷേപം നടത്തരുത്‌. അതില്‍ ഭേദം ഞങ്ങളെ പാര്‍ട്ടിക്ലാസിലേക്കു പറഞ്ഞു വിടുന്നതാണ്‌. അവിടെയാകുമ്പോള്‍ ഞങ്ങള്‍ക്കു സമാധാനം കിട്ടും, ആരും കുറ്റം കണ്ടെത്തില്ല, കാരണം നിങ്ങള്‍ ഞങ്ങളെ കമ്യൂണിസ്റ്റാക്കി. എങ്കിലും പാഠപുസ്‌തകങ്ങളായി തന്നെ അഭിമാനത്തോടെ ജീവിക്കണമെന്നാണ്‌ ആഗ്രഹം. ദയവായി ഞങ്ങളെ വലിച്ചുകീറി പ്രത്യയശാസ്‌ത്രത്തിന്റെ ഭിത്തിയിലൊട്ടിക്കരുത്‌.

പ്രതീക്ഷയോടെ,
ഒരു സംഘം പാഠപുസ്‌തകങ്ങള്‍

മിസ്‌ഡ്‌ കോള്‍
‍ളോഹയിട്ടവരെ വഴിയിലൂടെ നടക്കാന്‍ അനുവദിക്കില്ലെന്നു എസ്‌.എഫ്‌.ഐ.- വാര്‍ത്ത
കോളടിച്ചു, അവരെ ഇനി എസ്‌.എഫ്‌.ഐക്കാര്‍ ചുമന്നുകൊണ്ടെത്തിക്കും !

No comments:

Post a Comment