Tuesday, December 23, 2008

ചൊവ്വയില്‍ കല്ലു കൊണ്ടൊരു പെണ്ണ്‌ !

ചൊവ്വ ഗ്രഹത്തില്‍ ഒരു `സ്‌ത്രീരൂപ'ത്തെ കണ്ടു ഞെട്ടിയിരിക്കുകയാണ്‌ ലോകം. നാസയുടെ ഉപഗ്രഹം ചൊവ്വയിലെ രംഗങ്ങള്‍ പകര്‍ത്തിയപ്പോഴാണ്‌ `സ്‌ത്രീരൂപം' കാമറയില്‍ പതിഞ്ഞത്‌. വസ്‌ത്രം ധരിക്കാത്തതു പോലെ തോന്നിക്കുന്ന രൂപം കണ്ടു പലരും പലതും ധരിച്ചു. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം ഇക്കാര്യത്തിലും ചില പത്രക്കാര്‍ കൈവിട്ടില്ല. കുന്നും മലയും താണ്ടി ഒരു സ്‌ത്രീ ചൊവ്വാഗ്രഹത്തിലൂടെ മണ്ടി നടക്കുകയാണെന്ന പ്രചാരണം കണ്ടു ജനം വണ്ടറടിച്ചു. പത്രങ്ങളുടെ സ്റ്റണ്ട്‌ നെഞ്ചില്‍ കൊണ്ട ചില സിനിമാക്കാര്‍ വണ്ടി പിടിച്ചു ചൊവ്വായിലേക്കു പോകാനൊരുങ്ങിയത്രേ. ഇപ്പോള്‍ പുതുമുഖനായികമാരെ ഇറക്കുന്നതാണല്ലോ ഫാഷന്‍. ചൊവ്വായില്‍നിന്നൊരു പുതുമുഖ നായികയെ ഇറക്കുമതി ചെയ്യാന്‍ പറ്റിയാല്‍ നിസാര കാര്യമാണോ ? ചൊവ്വ മോഡല്‍ നഗ്നയായ സ്ഥിതിക്ക്‌ അവാര്‍ഡ്‌ പടത്തിനും വകുപ്പുണ്ട്‌. എന്നാല്‍, ചൊവ്വയിലെ പെണ്ണിനെ കണ്ടു സന്തോഷം കൊണ്ടു ഇരിക്കാന്‍ പറ്റാതായത്‌ കേരളത്തിലെ തുണിക്കച്ചവടക്കാര്‍ക്കായിരുന്നു. ചൊവ്വാഗ്രഹത്തിലെ സ്‌ത്രീ നഗ്നയായിരുന്നുവെന്ന പരാമര്‍ശമാണ്‌ ഇവരെ സന്തോഷിപ്പിച്ചത്‌. ചൊവ്വയില്‍ ഭേദപ്പെട്ട ഒരു തുണിക്കടയിടാന്‍ ഇത്രയും അറിഞ്ഞാല്‍ മതിയാകും. വാറ്റും കരവും പിരിവുമില്ലാതെ നേരേ ചൊവ്വേ ഒരു കച്ചവടം നടത്താന്‍ ചൊവ്വയിലെങ്കിലും ഒരു ചാന്‍സ്‌ കിട്ടുമെന്നു പ്രതീക്ഷിച്ചു. ചൊവ്വയില്‍ സ്‌ത്രീയുണ്ടെന്നു കേട്ടപ്പോള്‍ കണ്ണു മഞ്ചിയവരില്‍ സ്വര്‍ണക്കടക്കാരുമുണ്ട്‌. നാട്ടിലും മറുനാട്ടിലും മരുഭൂമിയിലും വരെ ഷോറൂമുകള്‍ തുറന്നു കഴിഞ്ഞു. ഇനിയിപ്പോള്‍ മനുഷ്യന്‍ വേണമെന്നില്ല, മനുഷ്യന്റെ മണമുണ്ടെങ്കില്‍ ആ നാട്ടില്‍ തുറന്നേക്കാമെന്ന മട്ടില്‍ സ്വര്‍ണവും ചുമന്നു നടക്കുകയാണ്‌ ചിലര്‍.ചൊവ്വയിലെ കുന്നിറങ്ങി വരുന്ന `പെണ്ണിനെ' കണ്ടു ലോകമെമ്പാടുമുള്ള സ്‌ത്രീജനങ്ങള്‍ കോരിത്തരിച്ചെന്നാണ്‌ കേള്‍ക്കുന്നത്‌. ചന്ദ്രനിലും എവറസ്റ്റിലും ആദ്യം കാലു കുത്തിയത്‌ തങ്ങളാണെന്നു മേനി പറഞ്ഞാണല്ലോ പുരുഷവര്‍ഗത്തിന്റെ നടപ്പ്‌. ചൊവ്വയിലെങ്കിലും ആദ്യം കാണപ്പെട്ടത്‌ ഒരു സ്‌ത്രീയെ ആണെന്നു പറയുന്നത്‌ ചില്ലറക്കാര്യമല്ല. ലോകത്ത്‌ എവിടെയും മലയാളിയെ മുട്ടാതെ നടക്കാന്‍ പറ്റില്ലെന്നാണ്‌ ചൊല്ല്‌. ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും തട്ടുകടയുമായി മലയാളിയെ കാണാമെന്നുള്ള കഥ മുന്‍ രാഷ്‌ട്രപതി കലാം പങ്കുവച്ചത്‌ ഇനിയും മറന്നിട്ടില്ല. ആ സ്ഥിതിക്ക്‌ ചൊവ്വയില്‍ കണ്ടത്‌ ഒരു മലയാളിപ്പെണ്‍കൊടിയെ ആണോയെന്നു സംശയിക്കുന്നതിലും തെറ്റില്ല. കേരളത്തിലെ റിയല്‍ എസ്റ്റേറ്റു ബിസിനസ്‌ മൂക്കും കുത്തി വീണുകൊണ്ടിരിക്കുമ്പോഴാണ്‌ ചൊവ്വയിലെ പെണ്ണിന്റെ കഥയെത്തിയത്‌. ഭൂമിയിലെങ്ങും ഇനി കൈയേറാനും വളച്ചു പിടിക്കാനും അധികമൊന്നുമില്ലാത്ത സാഹചര്യത്തില്‍ നേരേ ചൊവ്വയിലേക്കു പോയാലോയെന്നു വരെ ചിലര്‍ അന്തംവിട്ടു ചിന്തിച്ചു. കുന്നും മലയുമാണെന്നു കണ്ട സ്ഥിതിക്ക്‌ മണ്ണെടുപ്പുകാര്‍ക്കും മികച്ച തൊഴില്‍ സാധ്യതകളുണ്ട്‌. എന്നാല്‍, നേരേ ചൊവ്വേ നോക്കിയാല്‍ ചൊവ്വപടത്തില്‍ കണ്ടത്‌ ഒരു പാറക്കഷണമാണെന്നു പിടികിട്ടുമത്രേ. കല്ലുകൊണ്ടുള്ളൊരു പെണ്ണിനെയാണ്‌ ചൊവ്വയിലൂടെ നമ്മുടെ ചില പത്രക്കാര്‍ കുന്നും മലയും കയറ്റി നടത്തിയത്‌. പാവം പെണ്ണിന്റെ ചൊവ്വാദോഷം അല്ലാതെന്തു പറയാന്‍.ചൊവ്വയിലെ കല്ലില്‍ കടിച്ചു പല്ലു പോയവരൊക്കെ നിരാശരാവേണ്ട. ഇനിയും ബുധനും വ്യാഴവുമൊക്കെ ബാക്കിയുണ്ടല്ലോ.
മിസ്‌ഡ്‌ കോള്‍
പക്ഷിപ്പനി; കോഴിക്കും മുട്ടയ്‌ക്കും വന്‍ വിലയിടിവ്‌.- വാര്‍ത്ത
ഭക്ഷ്യമന്ത്രിയുടെ പ്രാര്‍ഥന ഫലിച്ചു തുടങ്ങി.

No comments:

Post a Comment