Tuesday, December 23, 2008

സ്വാമി, ആസാമി, ഭൂസ്വാമി..

സ്വാമി മൂത്താല്‍ പെരിയസ്വാമി വരെയാകുമെന്നാണ്‌ കേട്ടിട്ടുണ്ട്‌. പക്ഷേ, ചില കള്ള സ്വാമിമാര്‍ മൂത്താല്‍ ആസാമിയും ചിലപ്പോള്‍ ഭൂസ്വാമിയുമായി മാറും. അങ്ങനെ മൂത്ത്‌ മൂത്ത്‌ അവസാനം പൊട്ടിത്തെറിച്ച ഒരു സ്വാമിയെക്കുറിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടാണ്‌ കഴിഞ്ഞയാഴ്‌ച കേരളം ഞെട്ടിയുണര്‍ന്നത്‌. കേരളം ഞെട്ടിയതിനൊപ്പം ഒന്നു രണ്ടു രാഷ്‌ട്രീയക്കാരും കൊള്ളാവുന്ന ചില സിനിമാക്കാരും പ്രത്യേകം ഞെട്ടി. സ്വാമി നിര്‍ദേശിച്ച വഴിപാടുകളും ഇടപാടുകളും നിറവേറ്റിതിന്റെ പേരില്‍ ഇനി എന്തൊക്കെ കഷ്‌ടപ്പാടുകളാണ്‌ വരാമ്പോകുന്നതെന്നോര്‍ത്തപ്പോഴാണ്‌ അവര്‍ ഞെട്ടിയത്‌. കടവന്ത്ര സ്വാമി റിയല്‍ ആയിരുന്നില്ലെങ്കിലും സ്വാമിയുടെ പൂജകളെല്ലാം റിയല്‍ ആയിരുന്നത്രേ. കേരളത്തിലെമ്പാടും സ്വാമി ഭൂമിപൂജ നടത്തിയിട്ടുണ്ടെന്നാണ്‌ കേള്‍വി. ഭൂമി പൂജയ്‌ക്കു പൂ നുള്ളിയിട്ടതില്‍ ചില രാഷ്‌ട്രീയക്കാരുമുണ്ടെന്നു കേള്‍ക്കുന്നു. പൂമൂടിയാല്‍ മാത്രമല്ല, പൂ നുള്ളിയാലും പുലിവാലു പിടിക്കുമെന്നും ചില രാഷ്‌ട്രീയക്കാര്‍ തിരിച്ചറിഞ്ഞു. ചാവടിയില്‍ കവടി നിരത്തിയാണ്‌ സ്വാമി ചില സിനിമാക്കാരെ കാവടി ആടിച്ചതത്രേ. നാട്ടുകാരുടെ ദൃഷ്‌ടിദോഷം കിട്ടാതിരിക്കാനായി ചില നടിമാര്‍ ശാന്തിതീരത്തിലെത്തി വഴിപാടുകളും പൂജകളും നടത്തി. പക്ഷേ, സ്വാമിയുടെ ദിവ്യദൃഷ്‌ടി എന്ന ഒളിക്കാമറ പൂജാമുറിയുടെ കോണുകളില്‍ ഒളിപ്പിച്ചു വച്ചിരുന്നത്‌ ആരുമറിഞ്ഞില്ല. സിഡികളും കാസറ്റുകളുമെല്ലാം സ്വാമി ലോക്കറില്‍ തന്നെ സൂക്ഷിച്ചിരുന്നതിനാല്‍ നടിമാര്‍ക്ക്‌ ആര്‍ക്കും ഇതുവരെ നാട്ടുകാരുടെ ദൃഷ്‌ടിദോഷം' തട്ടിയിട്ടില്ലെന്നാണ്‌ അറിയുന്നത്‌. ഇങ്ങനെ സന്തോഷം മാധവനു മാത്രം മതിയോ, നാട്ടുകാര്‍ക്കും വേണ്ടേ? പത്രങ്ങളും ചാനലുകള്‍ക്കും ഇക്കാര്യത്തില്‍ മത്സരിച്ചപ്പോള്‍ പത്രത്തിനായി വീട്ടില്‍ പിടിച്ചുപറിയായി. ഏജന്റ്‌ ഇങ്ങോട്ടുകൊണ്ടു വരുന്നതിനുമുമ്പേ പലരും അങ്ങോട്ടു പോയി പത്രം വാങ്ങി വായിച്ചു ധന്യരായി. ന്യൂസ്‌ ചാനല്‍ കണ്ടാല്‍ ഫ്യൂസ്‌ പോയതുപോലെയിരിക്കുന്ന വല്യമ്മച്ചിമാര്‍ വരെ ന്യൂസ്‌ അവറും ന്യൂസ്‌ നൈറ്റും കാണാന്‍ നൈറ്റിലും വെയ്‌റ്റ്‌ ചെയ്‌തു.സ്വര്‍ണവും പണവും പ്രമാണവുമൊക്കെ ലോക്കറില്‍ സൂക്ഷിക്കുന്ന ആളുകളെക്കുറിച്ചു കേട്ടിട്ടുണ്ട്‌. പക്ഷേ, നീലച്ചിത്രം ലോക്കറില്‍ ഭദ്രമായി സൂക്ഷിച്ച ആദ്യത്തെ മഹാനാണ്‌ സന്തോഷ്‌ മാധവന്‍. ഭൂസ്വാമിക്ക്‌ നിരവധി ബാങ്കുകളില്‍ അക്കൗണ്ട്‌ ഉണ്ടെന്നാണ്‌ അറിവ്‌. നീലച്ചിത്രം മാത്രമേയുള്ളോ, അതോ വല്ല സിനിമാനടിമാരെയും മറ്റും ലോക്കറില്‍ വച്ചിട്ടുണ്ടോയെന്നും അറിയാനിരിക്കുന്നതേയുള്ളൂ. വിവാദങ്ങളില്‍പ്പെടുന്ന സ്വാമിമാര്‍ക്കും ഭൂസ്വാമിമാര്‍ക്കുമൊക്കെ മുഖം രക്ഷിക്കാന്‍ ഇപ്പോള്‍ ചാനലുകളാണ്‌ പിടിവള്ളികള്‍. രഹസ്യകേന്ദ്രത്തിലേക്കു ചാനലുകളെ വിളിച്ചാല്‍ മതി. അവര്‍ കാര്യങ്ങള്‍ രണ്ടുവീതം നാലുനേരമെന്ന കണക്കില്‍ നാട്ടുകാരെ അറിയിച്ചു കൊള്ളും. പക്ഷേ, എന്നാലും വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലോ. വഴിയില്‍ മാത്രമല്ല സംഗതി ഗള്‍ഫിലും തങ്ങിയില്ല. വിനാശകാലേ വിപരീതബുദ്ധി എന്നു പറഞ്ഞതുപോലെ മുഖം മിനുക്കാനിറങ്ങിയ സ്വാമി മൂക്കുംകുത്തി വീണു. ഇതിനടയില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ സ്വാമിയുടെ ശാന്തിതീരം ആശ്രമത്തില്‍ ശത്രുനിഗ്രഹപൂജ നടത്തി. തേങ്ങായ്‌ക്ക്‌ ചെലവു കൂടുതലായതുകൊണ്ടാണോയെന്നറിയില്ല, അവര്‍ തേങ്ങായുടച്ചില്ല, പകരം സ്വാമിയുടെ ഫ്‌ളാറ്റിന്റെ ചല്ലുകള്‍ ഉടച്ചു വഴിപാടു നടത്തി. അവസാനം എല്ലാത്തിനും മൂകസാക്ഷിയായി ഒരു കാക്കി കുപ്പായം മാത്രം. വൈകാതെ ഷാജി കൈലാസിന്റെ ഒരു തകര്‍പ്പന്‍ പോലീസ്‌ സിനിമ `അഴിച്ചിട്ട യൂണിഫോം'. വരുമെന്നു പ്രതീക്ഷിക്കാം. ലോക്കറും ലിക്കറുമായി അവന്‍ വരും.കഥ നേരത്തെ തന്നെ പരിചയമുള്ളതിനാല്‍ നമ്മുടെ നടീനടന്‍മാരില്‍ പലര്‍ക്കും അഭിനയിക്കാന്‍ തിരക്കഥയുടെ ആവശ്യം വരില്ല.

മിസ്‌ഡ്‌ കോള്‍
എസ്‌.എസ്‌.എല്‍.സി ഫലം സി.പി.എം യൂണിയന്‍ നേതാവ്‌ ചോര്‍ത്തി.- വാര്‍ത്ത
മന്ത്രി നിലവാരം ചോര്‍ത്തുന്നു, ജീവനക്കാരന്‍ ഫലവും!

No comments:

Post a Comment