അങ്ങനെ കേരളത്തിലും ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കു തുടക്കമായി. പാര്‍ട്ടിയിലെ `ചട്ടക്കൂട്' എന്ന സ്റ്റേഡിയത്തിലാണ് പ്രധാനമത്സരങ്ങള്‍ അരങ്ങേറുന്നത്. കഴിഞ്ഞ കോട്ടയം ഒളിമ്പിക്‌സിനു ശേഷം ദ്രുതഗതിയിലായിരുന്നു ഈ ഒളിമ്പിക്‌സിന്റെ ഒരുക്കങ്ങള്‍ നടന്നത്. ഒരുക്കങ്ങളുടെ ഭാഗമായി വിവിധ ജില്ലാകമ്മിറ്റികളിലും ഏരിയകമ്മിറ്റികളിലും മലിനീകരണം നടത്തിക്കൊണ്ടിരുന്ന പല `ഫാക്‌ടറികളും' അധികൃതര്‍ അടച്ചുപൂട്ടി. തന്റെ ഉടമസ്ഥതയിലുള്ള പല ഫാക്‌ടറികളും കാരണം കാണിക്കല്‍ നോട്ടീസ് പോലുമില്ലാതെ അടച്ചുപൂട്ടുന്നതു കണ്ടിട്ടും വലിയ കാര്‍ന്നോര്‍ക്ക് വായും പൂട്ടിയിരിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. വിദ്യാര്‍ഥി- യുവജന കസേരകളിലെ പഴയ വണ്ടികളെല്ലാം പിന്‍വലിച്ചു `ഇക്കോ-ഫ്രണ്ട്‌ലി' ആയിട്ടുള്ള പുതിയ വണ്ടികളിറക്കി. ഈ കൈവണ്ടികളെല്ലാം ഇപ്പോള്‍ എ.കെ.ജി സെന്ററിനു ചുറ്റും പാടും ഓടുന്നുണ്ട്.ആലപ്പുഴയില്‍ നിന്നുള്ള സഖാവ് ഒരുക്കിയ സംസ്ഥാന കരിമരുന്നു കലാപ്രകടനത്തോടെയാണ് ഇത്തവണ ഒളിമ്പിക്‌സിനു തിരി തെളിഞ്ഞത്. കോട്ടയം ഒളിമ്പിക്‌സിനെ തുടര്‍ന്നു പോളിറ്റ് ബ്യൂറോയില്‍നിന്നു കൊളുത്തിയ ദീപശിഖയുമായി കുറച്ചുനാളായി സംഘാടകര്‍ `വന്‍ മതിലി'നു പുറത്തു മേയുകയായിരുന്നു. കരിമരുന്നുകലാപ്രകടനത്തിന്റെ കരിയും പുകയുമേറ്റു വലഞ്ഞ `വന്‍ മതില്‍' അവസാനം രണ്ടും കല്‌പിച്ചു മത്സരത്തിനിറങ്ങി.കാലം കുറെയായി പാര്‍ട്ടിക്കുളത്തില്‍ കൈയും കാലുമിട്ട് അടിച്ചിരുന്ന സഖാവ് `ഒഴുക്കിനെതിരേ നീന്തല്‍' ഇനത്തിലാണ് ആദ്യം മത്സരിച്ചത്. തീവ്രപരിശീലനത്തിലായിരുന്ന താരത്തെ സംഘാടകര്‍ `തീവ്രവാദി' എന്നു വിളിച്ചതോടെയാണ് വാശി കയറിയത്. കഴിഞ്ഞ ദിവസം പ്രാഥമിക റൗണ്ടില്‍ റിക്കാര്‍ഡോടെ ജയിച്ച് ഫൈനല്‍ റൗണ്ടിലെത്തിയിരിക്കുകയാണു പുള്ളിക്കാരന്‍. സഖാവിനു ഒറിജിനല്‍ സ്വര്‍ണം കിട്ടുമോ അതോ പൂശായിരിക്കുമോയെന്നു കണ്ടറിയണം. ജയിച്ചാലും തോറ്റാലും കിട്ടാന്‍ പോകുന്നത് `പൂശാ'കാനാണ് സാധ്യത. വമ്പന്‍ ഒളിമ്പ്യനായിരുന്ന സോമനാഥിനെ ഡോപ് ടെസ്റ്റ് പോലും നടത്താതെ ടീമില്‍നിന്നു പുറത്താക്കിയവരാണ് തലയ്‌ക്കു മുകളില്‍ ഇരിക്കുന്നത്. മെഡല്‍ സാധ്യതയുള്ള സഖാവിനെ ഒതുക്കാന്‍ പുതിയ നിയമാവലിയും സംഘാടകര്‍ തയാറാക്കി. എണ്‍പത്തഞ്ച് കഴിഞ്ഞവരെയൊന്നും ഇനി മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നതാണു പ്രധാന ശിപാര്‍ശ. സഖാവിന് ഒരു വെങ്കലമെഡലെങ്കിലും കിട്ടാന്‍ ഇടയായാല്‍ അതു പലര്‍ക്കും ഉത്തേജക മരുന്നാകുമത്രേ. ഇതിനിടയില്‍, ഏതു മത്സരത്തിലേക്കും എടുത്തു ചാടുന്ന ഒരു സൂപ്പര്‍താരവും നമുക്കുണ്ട്. ഈ `കുണ്ടറ താരം' പങ്കെടുക്കുന്ന മത്സര ഇനങ്ങളുടെ ഫലം മിക്കവാറും തീരുമാനമായിക്കൊണ്ടിരിക്കുന്നത് അങ്ങ് സുപ്രീം കോടതിയിലാണ്. തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നു പണ്ടേ പഠിച്ചിട്ടുണ്ട്. പക്ഷേ, വര്‍ഷം കുറെയായി ചവിട്ടുകയാമെങ്കിലും ഇതുവരെ പടി തീര്‍ന്നിട്ടില്ലെന്നു മാത്രം ! കുറ്റം പറയരുതല്ലോ.. പുള്ളിക്കാരന് ഇതുവരെ ഒരു മത്സരത്തിലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നാട്ടിലുള്ള പിള്ളാരെയെല്ലാം ആവശ്യം പോലെ ജയിപ്പിക്കുന്നുണ്ട്. പരീക്ഷ എഴുതാത്തവരെ എങ്ങനെ ജയിപ്പിച്ചെടുക്കാമെന്ന ഗവേഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഏകജാലകത്തിനു ശ്രമിച്ച് ആകെ ജാലകമായതിന്റെ ചെറിയൊരു ക്ഷീണത്തിലാണു കക്ഷി. പുള്ളിക്കാരന് ഒരു സങ്കടം മാത്രമേയുള്ളൂ, `തൊലിക്കട്ടി മത്സരം' ഇനിയും ഒളിമ്പിക്‌സ് ഇനമായി ചേര്‍ത്തിട്ടില്ല! നിരാശപ്പെടരുത്.. പ്രതീക്ഷ വിടാതെ പരിശീലനം തുടരട്ടെ. എന്നെങ്കിലും ഈ ഇനം അംഗീകരിക്കപ്പെട്ടാല്‍ ഇതുവരെയുള്ള തോല്‍വികള്‍ക്കു പകരം വീട്ടി ലോകറിക്കാര്‍ഡോടെ നമുക്കു സ്വര്‍ണം നേടാം.
മിസ്‌ഡ് കോള്‍
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിനുള്ള സൗജന്യ അരി സര്‍ക്കാര്‍ മറിച്ചു വിറ്റു.- വാര്‍ത്ത
ഇനി ഭക്ഷണമില്ലാത്ത ജീവന്‍ !
No comments:
Post a Comment