Wednesday, December 24, 2008

നമ്മുടെ കവാത്തും അവരുടെ സണ്‍ ബാത്തും !

വായു ഗുളിക വാങ്ങാന്‍ പായുകയാണെങ്കിലും ആനയെയും സായിപ്പിനെയും കണ്ടാല്‍ ഒന്നു നോക്കാതെ പോകാന്‍ മലയാളിക്കു കഴിയില്ലെന്നാണ്‌ ചൊല്ല്‌. ആന നാട്ടില്‍ ഇഷ്‌ടം പോലെയുണ്ട്‌. പക്ഷേ, സായിപ്പുമാരെ കൂട്ടത്തോടെ കാണണേല്‍ വിമാനം കേറണം. അങ്ങനെ സായിപ്പുമാരെ കാണാനുള്ള ഒരു സാദാമലയാളിയുടെ ആഗ്രഹത്തോടെ കേരളത്തില്‍നിന്ന്‌ ഏതാനും മന്ത്രിമാര്‍ അമേരിക്കയിലൊന്നു പോയതിനു എന്തെല്ലാം പുകിലുകളാണ്‌ ഈ നാട്ടില്‍ അരങ്ങേറുന്നത്‌. 400 കോടി മുടക്കി ചാന്ദ്രയാന്‍ ചന്ദ്രനിലേക്കു പോയപ്പോള്‍ ഇവിടെ കൈയടിയും പടക്കം പൊട്ടിക്കലുമായിരുന്നു. പക്ഷേ, പാവപ്പെട്ടൊരു ആഭ്യന്തരമന്ത്രി ഏതാനും ലക്ഷങ്ങള്‍ മുടക്കി അമേരിക്കയിലൊന്നു പോയപ്പോള്‍ പലര്‍ക്കും സഹിച്ചില്ല. ഇവിടെ തീവ്രവാദികള്‍ കൂടെളകി നടക്കുകയാണ്‌. മന്ത്രിയെ തിരിച്ചു വിളിക്കണം പോലും ! പിന്നേ.. അതിനല്ലേ ഇത്രയും കഷ്‌ടപ്പെട്ടു വിമാനം കേറിയത്‌. ധനവകുപ്പ്‌ ആദ്യം ചവറ്റുകുട്ടയിലിട്ട അപേക്ഷ എത്ര കഷ്‌ടപ്പെട്ടാണ്‌ വീണ്ടും ഒപ്പിച്ചെടുത്തതെന്നു ഈ തൊള്ള തുറക്കുന്ന മഹാന്‍മാര്‍ക്ക്‌ അറിയാമോ ? ആഭ്യന്തരമന്ത്രിയുടെ മണമടിച്ചാലുടനെ തീവ്രവാദികള്‍ വാലും ചുരുട്ടി സെക്രട്ടേറിയറ്റു നടയില്‍ വന്നിരിക്കും പോലും. സ്വന്തം പാര്‍ട്ടിയിലുള്ള `തീവ്രവാദികളെ'പ്പോലും ഇതുവരെ ശരിക്കൊന്നു പിടിച്ചു കെട്ടാന്‍ കഴിഞ്ഞിട്ടില്ല. അവരാണെങ്കില്‍ ഇടയ്‌ക്കിടെ മൂന്നാറിലും പോളിറ്റ്‌ ബ്യൂറോയിലുമൊക്കെ സ്‌ഫോടനങ്ങള്‍ നടത്തി രസിക്കുന്നു, പിന്നെയാ നാട്ടിലുള്ള തീവ്രവാദികള്‍. മന്ത്രി ഭാര്യയെയും കൂട്ടി അമേരിക്കയില്‍ പോയെന്നാണ്‌ മറ്റൊരു കൂട്ടരുടെ വിലാപം. അമേരിക്കന്‍ പ്രസിഡന്റായി വിജയിച്ച ഒബാമയുടെ കൂടെ 24 മണിക്കൂറും ഭാര്യയും കുട്ടികളുമുണ്ട്‌. പോരെങ്കില്‍ വൈറ്റ്‌ ഹൗസില്‍ ഭാര്യയ്‌ക്കു പ്രത്യേക ഓഫീസ്‌ വരെയുണ്ട്‌. പ്രചാരണത്തിനു പോലും ഒബാമയും മക്‌കെയിനും ഭാര്യമാരുമായിട്ടായിരുന്നു ചുറ്റിത്തിരിയല്‍. അപ്പോള്‍ പിന്നെ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഭാര്യയുമായി ചെന്നില്ലെങ്കില്‍ അമേരിക്കക്കാര്‍ എന്തു വിചാരിക്കും ? ഇനി അമേരിക്കയില്‍ `പൂ മൂടല്‍' നടത്താനാണു പോയതെന്നെങ്ങാനും ഇവറ്റകള്‍ പറഞ്ഞു കളയുമോയെന്നുള്ളതാണ്‌ ഇപ്പോഴത്തെ പേടി. കേരളത്തിലെ പോലീസ്‌ മന്ത്രി ലോക പോലീസായ അമേരിക്കയില്‍ പോകുന്നതിന്റെ ഗുണം ഇവിടുത്തെ പോലീസിനല്ലേ കിട്ടുന്നത്‌. ലോക പോലീസിനെ കണ്ടു പഠിച്ചില്ലെങ്കില്‍ നമ്മള്‍ എന്നും സാദാ ലോക്കല്‍ പോലീസ്‌ മാത്രം ആയിരിക്കുമത്രേ. കേരളത്തിലെ പോലീസിനെ മെച്ചപ്പെടുത്തുകയാണ്‌ ലക്ഷ്യമെങ്കില്‍ മന്ത്രിക്കൊപ്പം പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളെക്കൂടി കൊണ്ടുപോകേണ്ടതായിരുന്നെന്നാണ്‌ വിദഗ്‌ധമതം. കാരണം, പോലീസ്‌ സ്റ്റേഷനുകളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ഈ തിരുവടികളാണല്ലോ. അമേരിക്കയെന്നു കേട്ടാല്‍ രോഷത്താല്‍ തിളക്കണം ചോര ഞരമ്പുകളില്‍.. എന്നുള്ളതാണ്‌ കൊടി പിടിക്കാറായ കാലം മുതല്‍ നമ്മള്‍ പാടി പഠിച്ചിട്ടുണ്ട്‌. പക്ഷേ, ഇത്‌ അണികളുടെ കാര്യമാണ്‌. നേതാക്കന്‍മാരുടെ ചോര അത്രയ്‌ക്കങ്ങു തിളയ്‌ക്കണമെന്നില്ല, ചെറുതായിട്ടു ചൂടായാല്‍ മതിയാകും. അണികള്‍ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ അമേരിക്കയില്‍ പേകേണ്ടി വരില്ലാത്തതുകൊണ്ട്‌ ഇത്തിരി തിളച്ചാലും നഷ്‌ടമൊന്നുമില്ല. പിന്നെ വല്ലപ്പോഴുമിങ്ങനെ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കുമൊക്കെ പോകുന്നതിനു വേറെയുമുണ്ട്‌ ന്യായങ്ങള്‍. സായിപ്പിനെ കാണുമ്പോള്‍ കവാത്ത്‌ മറക്കുന്നവരാണ്‌ ഇന്ത്യക്കാരെന്നാണല്ലോ പണ്ടേയുള്ള ആക്ഷേപം. അതൊന്നു മാറ്റിയെടുക്കണം. അതിനാല്‍, ഇത്തവണ കവാത്തു മാത്രമല്ല വേണ്ടിവന്നാല്‍ സണ്‍ ബാത്തോ സ്റ്റീം ബാത്തോ വരെ നടത്താന്‍ തയാറായിട്ടാണത്രേ നമ്മുടെ നേതാക്കള്‍ പോയിരിക്കുന്നത്‌.

മിസ്‌ഡ്‌ കോള്‍
മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്‌കാത്തതു കേന്ദ്രത്തിന്റെ അവഗണനയെന്നു മുഖ്യമന്ത്രി.- വാര്‍ത്ത
മന്ത്രി സുധാകരനെക്കൊണ്ട്‌ രണ്ടു ക്ലാസിക്കല്‍ വര്‍ത്തമാനം പറയിച്ചാലോ ?

No comments:

Post a Comment