Tuesday, December 23, 2008

ഇനി വേണ്ടത്‌ സര്‍വകക്ഷി എസ്‌.എം.എസ്‌ !

കൊയ്‌ത്തിനു തൊഴിലാളികളില്ല, കൊയ്‌ത്ത്‌ യന്ത്രത്തിനു നോ എന്‍ട്രി, നെല്ലെടുക്കാനാളില്ല, നഷ്‌ടപരിഹാരത്തിനും കഷ്‌ടകാലം, പച്ചക്കറിക്കു തീവില, അരി തരി പോലുമില്ല, കേന്ദ്രത്തെ നിര്‍ത്തിപ്പൊരിച്ച്‌ ഇപ്പോ കൊണ്ടുവരാമെന്നു പറഞ്ഞു പോയ സര്‍വകക്ഷി സംഘം കടലകൊറിച്ചു വിമാനത്തില്‍ മടങ്ങി, ചാക്കുമായി ആന്ധ്രയ്‌ക്കു അരി വാങ്ങാന്‍ പോയ സംഘം ചാക്കില്‍ കയറി തിരിച്ചെത്തി, പാര്‍ട്ടി പരിപാടിക്കു വേണ്ടി പരീക്ഷ മാറ്റി.. ഇങ്ങനെ മലയാളിയുടെ അനവധി നിരവധിയായ സൗഭാഗ്യങ്ങളെല്ലാം കൂടി പരിഗണിക്കുമ്പോള്‍ ഉഷാ ഉതുപ്പിന്റെ പ്രശസ്‌തമായ പോപ്‌ ഗാനമാണ്‌ ഓര്‍മയില്‍ ` എന്റെ കേരളം.. എത്ര സുന്ദരം.. !' പക്ഷേ, മൂളിപ്പാട്ടെ ആകാവൂ. ഇത്തിരി ഉച്ചത്തില്‍ പാടിപ്പോയാല്‍ ആളെ ചാനലുകള്‍ റാഞ്ചും. പിന്നെ അവര്‍ പറയുന്നത്രയും എസ്‌.എം.എസ്‌ മോചനദ്രവ്യമായി അയച്ചാലേ രക്ഷപ്പെടാനാകൂ. തീര്‍ന്നില്ല, പോരുന്നതിനു മുമ്പ്‌ കണ്ണീര്‍ വഴിപാടും നെഞ്ചടിച്ചു പൊട്ടിക്കലും നടത്തണം. പ്രതിയെ ജഡ്‌ജസ്‌ വിചാരണ നടത്തും. ഉടുത്തിരിക്കുന്ന തുണിയെ മുതല്‍ പണിയും കളഞ്ഞു തുണയായി വന്ന വീട്ടുകാരെ വരെ ഇവര്‍ വിചാരണ ചെയ്യും. വീനീത വിധേയരായി കേട്ടു നിന്നു കൊള്ളണം. മറിച്ചെന്തെങ്കിലും പറഞ്ഞു പോയാല്‍ ചിലപ്പോള്‍ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു കളയും. കുരച്ചു കുരച്ചു മലയാളം `പരയാന്‍' അറിയാമെങ്കില്‍ നന്നായി തന്നെ കുരയ്‌ക്കണം. കുരകേട്ട്‌ സ്റ്റുഡിയോ കിടുങ്ങണം, ജഡ്‌ജസ്‌ കുലുങ്ങണം, ജനം കുളിരണം. അങ്ങനെ വന്നാല്‍ മത്സരത്തില്‍നിന്നു പുറത്തായാലും ചിലപ്പോള്‍ അവതാരകയായി നിയമനം കിട്ടില്ലെന്നു ആരറിഞ്ഞു. ഇതെല്ലാം തരണം ചെയ്‌തിട്ടും ഫ്‌ളാറ്റാകാതെ പിടിച്ചു നില്‍ക്കുന്നവര്‍ക്കു അവസാനം ഫ്‌ളാറ്റ്‌ കിട്ടിയേക്കും.ഇതിനിടയില്‍, ഇന്നു ഫ്‌ളാറ്റാകും നാളെ ഫ്‌ളാറ്റാകുമെന്നോര്‍ത്തു കാഴ്‌ചക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. കാത്തിരുന്ന സമയമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കൊള്ളാവുന്ന ഒരു ഫ്‌ളാറ്റ്‌ പണിയാന്‍ പറ്റിയേനെയെന്നാണ്‌ കാത്തിരുന്നവരുടെ പരിദേവനം.സിമന്റിനും കമ്പിക്കുമൊക്കെ വില കുതിച്ചു കയറിയതിനാല്‍ ഇപ്പോള്‍ അവ ഒഴിവാക്കി നാട്ടുകാര്‍ ഉദാരമായി നല്‌കിക്കൊണ്ടിരിക്കുന്ന എസ്‌.എം.എസ്‌ ഉപയോഗിച്ചാണത്രേ ഫ്‌ളാറ്റ്‌ നിര്‍മാണം. പാട്ടുകാര്‍ക്കുള്ള ഫ്‌ളാറ്റ്‌ എന്നു തീരുമെന്നു വ്യക്തമല്ലെങ്കിലും എസ്‌.എം.എസ്‌ വഴിയുള്ള എളിയ സംഭാവനകള്‍ കൂട്ടിവച്ചു മൊബൈല്‍ കമ്പനിക്കാര്‍ എത്ര ഫ്‌ളാറ്റുകള്‍ പണിതെന്നതു കണക്കാക്കി വരുന്നതേയുള്ളൂ.എന്തായാലും നാട്ടില്‍ എസ്‌.എം.എസിനു ഒരു മേല്‍വിലാസമുണ്ടാക്കി കൊടുത്തതു ചാനലുകാരാണെന്നതു മറക്കാതിരിക്കാം. പക്ഷേ, എസ്‌.എം.എസുകൊണ്ടുള്ള പ്രയോജനം നമ്മുടെ സര്‍ക്കാര്‍ ഇനിയും മനസിലാക്കിയിട്ടില്ലെന്നു വേണം കരുതാന്‍. ലക്ഷങ്ങള്‍ ചെലവിട്ടു നമ്മുടെ സര്‍വകക്ഷി സംഘം ഡല്‍ഹിക്കു പോയിട്ട്‌ എന്തു സംഭവിച്ചു? സര്‍വം കക്ഷത്തിലാക്കി മടങ്ങുമെന്നു വീമ്പിളക്കിയതു മിച്ചം. ഇരക്കാന്‍ ചെല്ലുന്നതു വിമാനത്തിലാണെങ്കിലും കേരളത്തില്‍നിന്നാണെങ്കില്‍ രക്ഷയില്ല.ആ സ്ഥിതിക്ക്‌ എന്തിനാ ഇനിയും ലക്ഷങ്ങള്‍ മുടക്കി പോകുന്നത്‌. ഡല്‍ഹിയില്‍ ചെന്നാല്‍ തന്നെ എത്രനേരം കാത്തു നിന്നാലാ ഇവരെയൊക്കെ ഒന്നു കാണാന്‍ പറ്റുക ? വിശാലമായ ഇന്ത്യാമഹാരാജ്യം മുഴുവന്‍ ഭരിച്ചു കൂട്ടുന്ന ഇവര്‍ക്ക്‌ ഈ `ഠ' വട്ടമുള്ള കേരളത്തിന്റെ കാര്യം നോക്കാനെവിടെ സമയമുണ്ടോ? ഇതെല്ലാം കണക്കിലെടുത്തു പ്രധാനമന്ത്രിക്കും കാര്‍ഷിക മന്ത്രിയും ഓരോ എസ്‌.എം.എസ്‌ അയച്ചാല്‍ പോരെ ? നിവേദനം കൊടുത്തെന്നുമായി, കാര്യമായ ചെലവുമില്ല. വേണമെങ്കില്‍ പ്രധാനമന്ത്രിക്ക്‌ ഒരു മിസ്‌ഡ്‌ കോള്‍ അടിപ്പിക്കാം. ഒരു പക്ഷേ, തിരിച്ചു വിളിച്ചെങ്കിലോ ?അരിയും തുണിയുമൊന്നും കിട്ടിയില്ലെങ്കിലും അവസാനം ഒരു ഫ്‌ളാറ്റ്‌ എങ്കിലും കിട്ടിയാല്‍ അത്രയുമായില്ലേ. കേരളഭരണം തന്നെ ഫ്‌ളാറ്റായിരിക്കുന്ന വേളയില്‍ മലയാളിക്കൊരു ഷോര്‍ട്ട്‌ ബ്രേക്ക്‌ !

മിസ്‌ഡ്‌ കോള്‍
ബിരുദ കോഴ്‌സുകളും ഗ്രേഡിംഗ്‌ സമ്പ്രദായത്തിലാക്കാന്‍ നിക്കം തുടങ്ങി. ബേബി വിറ്റാ നിരോധനത്തിനു സ്റ്റേ. - വാര്‍ത്ത
രണ്ടും `ബേബി വിറ്റാ' !

No comments:

Post a Comment