Monday, January 12, 2009

ഷൊര്‍ണൂര്‍ കലാമേളയും അച്ഛന്റെ മുരളിമോനും


രണ്ടുദിവസമായി തലസ്ഥാനത്തു കുട്ടികളുടെ കലയ്‌ക്കും രാഷ്‌ട്രീയക്കാരുടെ തലയ്‌ക്കും തീ പിടിച്ചിരിക്കുന്നു. കലോത്സവ വേദി രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയുമൊക്കെ പൂരപ്പറമ്പായി മാറിയെന്നാണ്‌ കേള്‍വി. ഓരോ മത്സരം കഴിയുമ്പോഴും എ-ഗ്രേഡു കിട്ടിയവരെ റാഞ്ചാന്‍ ചാനലുകള്‍ പ്രച്ഛന്നവേഷത്തില്‍ തക്കംപാര്‍ത്തു നില്‍ക്കുകയാണത്രേ. ഒരു കുച്ചിപ്പുടിക്കാരനെയെങ്കിലും കൂട്ടിക്കെട്ടി സ്റ്റുഡിയോയിലെത്തിച്ചില്ലെങ്കില്‍ പിന്നെ എന്തോന്നു കലോത്സവം? ജഡ്‌ജസ്‌ കലാമത്സങ്ങള്‍ക്കു മാര്‍ക്കിടുമ്പോള്‍ നമ്മുടെ മന്ത്രിമാരും ചില രാഷ്‌ട്രീയക്കാരും ഭക്ഷണത്തിനു മാര്‍ക്കിടുന്ന തിരക്കിലാണെന്നും കേള്‍ക്കുന്നു. വേദികളില്‍ കുട്ടികള്‍ കാഴ്‌ചവയ്‌ക്കുന്ന പ്രകടനങ്ങളേക്കാള്‍ ഗംഭീരമായ മത്സരമാണ്‌ ചില രാഷ്‌ട്രീയക്കാര്‍ ഭക്ഷണശാലയില്‍ കാഴ്‌ചവയ്‌ക്കുന്നതത്രേ.


മുന്‍ കലോത്സവം കഴിഞ്ഞപ്പോള്‍ മുതല്‍ കഴിക്കാനായി കാത്തിരിക്കുകയായിരുന്നോ പലരുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഈ രാഷ്‌ട്രീയപ്രതിഭകളുടെ ഗുരുക്കന്‍മാരെ കണ്ടെത്തി ശിഷ്യപ്പെടാന്‍ ചില കുട്ടിരാഷ്‌ട്രീയക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രേ. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി മത്സരങ്ങള്‍ ഒന്നിച്ചു നടത്തുന്നതു പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ടെങ്കിലും ഭക്ഷണശാലയില്‍ അഞ്ചു കലോത്സവങ്ങള്‍ ഒന്നിച്ചു നടത്താന്‍ ഇവരില്‍ പലരും കൈയും കഴുകി റെഡി.


തലസ്ഥാനത്തു കലാകാരന്‍മാരെ ഇപ്പോള്‍ പലരും തലയിലേറ്റി നടക്കുന്ന കാഴ്‌ചയാണ്‌ കാണുന്നതെങ്കില്‍ ഷൊര്‍ണൂരില്‍ ഒരു കലോത്സവം കഴിഞ്ഞപ്പോള്‍ ഒരു പാവം കലാപ്രതിഭയെ കാലുകൊണ്ടു തട്ടുകയാണ്‌ വേണ്ടപ്പെട്ടവര്‍. എം.ആര്‍ മുരളിയെന്ന കൊച്ചുകലാകാരനാണ്‌ സത്യപ്രതിജ്ഞയ്‌ക്കു സര്‍ട്ടിഫിക്കറ്റു ചോദിച്ചു ഓട്ടന്‍തുള്ളല്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഒഞ്ചിയത്തും ആലപ്പുഴയിലുമൊക്കെ തുള്ളല്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാകാരന്‍മാരെ സംഘടിപ്പിച്ചു കൂട്ടത്തുള്ളല്‍ നടത്താനുള്ള ഒരുക്കത്തിലാണ്‌ പുള്ളിക്കാരന്‍. വേഷമിടാന്‍ തയാറാണെങ്കില്‍ വി.എസ്‌ സഖാവിനെ മുന്നില്‍ നിര്‍ത്തി തുള്ളാന്‍ തയാറാണെന്നും കക്ഷി മിഴാവ്‌ കൊട്ടിപ്പാടി കഴിഞ്ഞു. ഷൊര്‍ണൂരിലെ കലോത്സവ വേദിയില്‍ ഇത്തവണയും കിരീടം തന്റെ ശിഷ്യന്‍മാര്‍ക്കു തന്നെയെന്നുറപ്പിച്ചാണ്‌ വിജയന്‍ഗുരു കര്‍ട്ടന്‍ വലിച്ചത്‌. കുലംകത്തിക്കു കുത്തി എതിരാളികളെ വിരട്ടാനും പുള്ളിക്കാരന്‍ മറന്നില്ല. പക്ഷേ, എതിരാളികളെ കുലംകുത്താനുള്ള തിരക്കിനിടയില്‍ സ്വന്തം വളപ്പില്‍ അവര്‍ കുളംകുത്തിയ കാര്യം കക്ഷി തിരിച്ചറിഞ്ഞത്‌ ഷൊര്‍ണൂരില്‍ കര്‍ട്ടന്‍ വീണപ്പോഴാണ്‌. എം.ആര്‍ മുരളിയെന്ന കൊച്ചുകലാകാരന്‍ സര്‍ട്ടിഫിക്കറ്റിനായി വി.എസിന്‌ അപ്പീല്‍ നല്‍കിയതാണ്‌ ഒടുവിലത്തെ സംഭവം.


ഇതിനിടെ, മുന്‍ രാഷ്‌ട്രീയ കലാപ്രതിഭയായ മറ്റൊരു മുരളിയെ വീണ്ടും സ്റ്റേജില്‍ കയറ്റാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. രാഷ്‌ട്രീയ കോലുകളിയില്‍ ഗ്രേഡില്ലാതെ കോലംകെട്ടു നില്‍ക്കുകയാണെങ്കിലും മകന്‍ജിക്ക്‌ മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്നാണ്‌ രാഷ്‌ട്രീയ ഗുരുകൂടിയായ അച്ഛന്‍ജിയുടെ അഭിപ്രായം. മുരളീമോന്‍ കോല്‍കളി നടത്തിയാല്‍ ഇപ്പോഴും ആളുകൂടുമെന്നാണ്‌ കാരണവരുടെ പക്ഷം. ആളു കൂടുമെന്നാണോ അതോ ഇനി കൂവുമെന്നാണോ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്തായാലും മകന്‍ജിക്കു കോല്‍കളി നടത്താന്‍ കോണ്‍ഗ്രസ്‌ തറവാട്ടില്‍ സ്റ്റേജു കെട്ടിക്കൊടുക്കില്ലെന്നാണ്‌ പാര്‍ട്ടിക്കാരുടെ നിലപാട്‌. ഇതിനിടെയാണ്‌ വി.എസിനു വേണ്ടി പ്രച്ഛന്നവേഷം കെട്ടിയെന്ന പേരില്‍ രണ്ടു അവശകലാകാരന്‍മാരെ പാര്‍ട്ടി ഇടപെട്ടു പുറത്താക്കിയത്‌. പ്രച്ഛന്നവേഷം കെട്ടാന്‍ പാര്‍ട്ടിക്കു മാത്രമേ അവകാശമുള്ളെന്നും അനുവാദമില്ലാതെ മറ്റാരെങ്കിലും ചെയ്‌താല്‍ അവര്‍ക്കു ഗ്രീന്‍ റൂമില്‍ പോലും ഇടം കിട്ടില്ലെന്നും ഇപ്പോള്‍ മനസിലായില്ലേ.


മിസ്‌ഡ്‌ കോള്‍


ഇത്തവണ സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഏതാണ്ട്‌ എല്ലാ ടീമുകള്‍ക്കും എ ഗ്രേഡ്‌. -വാര്‍ത്ത


ഇതാണ്‌ എ ഗ്രേഡ്‌ ബേബി!

1 comment: